കലിംഗ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സഹപാഠി കസ്റ്റഡിയില്‍: ദുരൂഹത ആരോപിച്ച് പ്രതിഷേധവുമായി നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

കലിംഗ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-02-18 04:13 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി സര്‍വകലാശാല ക്യാമ്പസ് ഹോസ്റ്റലില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. നേപ്പാളില്‍ നിന്നുള്ള മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയും അധികൃതരുടെ അലംഭാവവും ആരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ മറ്റ് വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒഡീഷയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേപ്പാള്‍ എംബസി അറിയിച്ചു.

അതേസമയം സഹപാഠി തന്നെ ഉപദ്രവിക്കുന്നു എന്നു കാട്ടി മരിച്ച വിദ്യാര്‍ഥിനി അധികൃതരെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അധികൃതര്‍ അനാസ്ഥ കാട്ടിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് ക്യാമ്പസിലെ നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് പോകാന്‍ സര്‍വ്വകലാശാല അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇവരെ ബലം പ്രയോഗിച്ച് ഹോസ്റ്റലുകളില്‍ നിന്ന് ഒഴിപ്പിച്ചു.

മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥിനി മരിച്ചതും, മറ്റു വിദ്യാര്‍ത്ഥികളെ ബലമായി ഒഴിപ്പിച്ചതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, നയതന്ത്ര ഇടപെടല്‍ തുടങ്ങിയെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി പറഞ്ഞു. ഇടപെടല്‍ ഉണ്ടായതോടെ പുറത്താക്കപ്പെട്ട നേപ്പാള്‍ വിദ്യാര്‍ത്ഥികളോട് സര്‍വകലാശാലയിലേക്ക് തിരികെയെത്താന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.

Tags:    

Similar News