മരണം വരെ പിന്‍ഗാമികളെ പ്രഖ്യാപിക്കില്ല; മരുമകന്‍ ആകാശ് ആനന്ദിനെ ബി.എസ്.പി നേതൃസ്ഥാനത്തുനിന്ന് നീക്കി മായാവതി

ആകാശ് ആനന്ദിനെ ബി.എസ്.പി നേതൃസ്ഥാനത്തുനിന്ന് നീക്കി മായാവതി

Update: 2025-03-02 14:06 GMT

ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തെ അമ്പരിപ്പിച്ച് ബി.എസ്.പി ദേശീയ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മരുമകന്‍ ആകാശ് ആനന്ദിനെ നീക്കി മായാവതി. ആകാശിന്റെ പിതാവ് ആനന്ദ് കുമാര്‍, മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ രാംജി ഗൗതം എന്നിവരാണ് പുതിയ ദേശീയ കോഡിനേറ്റര്‍മാര്‍.

ഇത് രണ്ടാംതവണയാണ് ആകാശിനെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കുന്നത്. 2019ലാണ് ആകാശിന് ബി.എസ്.പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം മെയ് ഏഴിനാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയത്. സീതാപൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി.

ആഴ്ചകള്‍ക്ക് ശേഷം ജൂണ്‍ 23ന് ആകാശ് വീണ്ടും പദവിയില്‍ തിരിച്ചെത്തി. ബി.എസ്.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി അശോക് സിദ്ധാര്‍ഥുമായുള്ള ആകാശിന്റെ ബന്ധമാണ് നടപടിക്ക് കാരണമെന്ന് മായാവതി വ്യക്തമാക്കി. സിദ്ധാര്‍ഥിന്റെ മകളെയാണ് ആകാശ് വിവാഹം കഴിച്ചത്. സിദ്ധാര്‍ഥിന് മകളിലുള്ള സ്വാധീനം ആകാശിലും ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ആകാശിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കുന്നത്. ഇതിന് പൂര്‍ണ ഉത്തരവാദി സിദ്ധാര്‍ഥ് ആണെന്നും അദ്ദേഹം പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.

തീരുമാനം ഫെബ്രുവരി 17ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മായാവതി ആകാശിനെ അറിയിച്ചിരുന്നതായാണ് വിവരം. ഇന്ന് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്നത്തെ യോഗത്തില്‍ ആകാശ് പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഫെബ്രുവരി 12നാണ് സിദ്ധാര്‍ഥിനെ മായാവതി പുറത്താക്കിയത്.

Similar News