പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍; നേതൃപദവിയില്‍നിന്ന് പുറത്താക്കി; പിന്നാലെ ബി.എസ്.പിയില്‍നിന്നും മരുമകനെ പുറത്താക്കി മായാവതി

ബി.എസ്.പിയില്‍നിന്നും മരുമകനെ പുറത്താക്കി മായാവതി

Update: 2025-03-03 14:20 GMT

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി നേതൃപദവികളില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ ബാഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) മേധാവിയും മായാവതിയുടെ മരുമകനുമായ ആകാശ് ആനന്ദിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. എക്‌സിലൂടെയാണ് മായാവതി ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ചയാണ് ആകാശ് ആനന്ദിനെ എല്ലാ നേതൃപദവികളില്‍നിന്നും നീക്കിയിരുന്നത്. തുടര്‍ന്ന് ആകാശിന്റെ പിതാവ് ആനന്ദ് കുമാറിനെയും രാജ്യസഭ എം.പി റാംജി ഗൗതമിനെയും ദേശീയ കോര്‍ഡിനേറ്റര്‍മാരായി നിയമിക്കുകയും ചെയ്തിരുന്നു. തന്റെ ജീവിതകാലത്ത് ഇനി ഒരു പിന്‍ഗാമിയുടെ പേര് താന്‍ പറയില്ലെന്നും മായാവതി വ്യക്തമാക്കിയിരുന്നു. രണ്ടാം തവണയായിരുന്നു ആകാശിനെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കിയത്.

2019ലാണ് ആകാശിന് ബി.എസ്.പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. സീതാപൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെ മെയ് ഏഴിന് സ്ഥാനത്തുനിന്ന് നീക്കി. ജൂണ്‍ 23ന് ആകാശ് വീണ്ടും പദവിയില്‍ തിരിച്ചെത്തി. ബി.എസ്.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.പി അശോക് സിദ്ധാര്‍ഥുമായുള്ള ആകാശിന്റെ ബന്ധമാണ് നടപടിക്ക് കാരണമെന്ന് മായാവതി വ്യക്തമാക്കി. സിദ്ധാര്‍ഥിന്റെ മകളെയാണ് ആകാശ് വിവാഹം കഴിച്ചത്. സിദ്ധാര്‍ഥിന് മകളിലുള്ള സ്വാധീനം ആകാശിലും ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ആകാശിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കുന്നതെന്നും മായാവതി അറിയിച്ചിരുന്നു.

പാര്‍ട്ടിയുടെ ഈ തീരുമാനം മൂലം എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയിലെ ചിലര്‍ കരുതുന്നത്. ബഹുജന്‍ പ്രസ്ഥാനം ഒരു കരിയറല്ല, കോടിക്കണക്കിന് ദലിതുകളുടെയും ചൂഷിതരുടെയും ദരിദ്രരുടെയും ആത്മാഭിമാനത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്ന് അവര്‍ മനസ്സിലാക്കണം -എന്നാണ് നടപടിക്ക് പിന്നാലെ ആകാശ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Similar News