പാകിസ്താനിലുള്ള പാസ്റ്ററെ കാണണം; മകനെ അതിര്‍ത്തി ഗ്രാമത്തിലുപേക്ഷിച്ച് നിയന്ത്രണ രേഖമറികടന്ന് യുവതി; പാക് സൈന്യത്തിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്

പാകിസ്താനിലുള്ള പാസ്റ്ററെ കാണണം; നിയന്ത്രണ രേഖമറികടന്ന് യുവതി

Update: 2025-05-18 02:05 GMT

നാഗ്പൂര്‍: പാകിസ്താനിലുള്ള പാസ്റ്ററെ കാണാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ യുവതി. മഹാരാഷ്ട്ര സ്വദേശിനിയായ നഴ്‌സ് ആണ് മകനെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് നിയന്ത്രണ രേഖമറികടന്നത്. കാര്‍ഗിലിലൂടെ പാകിസ്താനിലെത്തിയ ഇവര്‍ പാക് സൈന്യത്തിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാനായാണ് യുവതി നിയന്ത്രണ രേഖ മുറിച്ച് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബുധനാഴ്ചയാണ് 43കാരി നിയന്ത്രണ രേഖ കടന്നത്.

നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാകിസ്താനിലെത്തിയത്. അതിര്‍ത്തി കടക്കാനുള്ള മൂന്നാം ശ്രമത്തിലാണ് സുനിതയെന്ന യുവതി അതിര്‍ത്തി കടന്നതെന്നാണ് സൂചന. നേരത്ത അട്ടാരി വാഗ അതിര്‍ത്തിയിലൂടെ പാകിസ്താനിലെത്താനുളള യുവതിയുടെ ശ്രമ ഫലം കണ്ടിരുന്നില്ല. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക് ഗ്രാമങ്ങളിലുള്ളവര്‍ യുവതിയെ കണ്ടതോടെയാണ് പാക് അധികൃതര്‍ യുവതിയെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. അതിര്‍ത്തി വിടും മുന്‍പ് 15 വയസ് പ്രായമുള്ള മകനെ ഹന്ദര്‍മാനിലെ ഹോട്ടലില്‍ താന്‍ തിരികെ വരും വരെ തങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ നിയന്ത്രണ രേഖ മറികടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച് സുനിത പോയത്. താന്‍ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചാണ് അമ്മ പോയതെന്നാണ് മകന്‍ മൊഴി നല്‍കിയിട്ടുള്ളത്. സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികള്‍ മകനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുനിതയുടെ ഫോണും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ച് കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Tags:    

Similar News