അര്‍ദ്ധരാത്രി ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ വിളിച്ചപ്പോള്‍ അമ്മ ഉണര്‍ന്നില്ല; മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്ന് മകന്‍

അര്‍ദ്ധരാത്രി ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ വിളിച്ചപ്പോള്‍ അമ്മ ഉണര്‍ന്നില്ല; തലയ്ക്കടിച്ച് കൊന്ന് മകന്‍

Update: 2025-05-26 02:12 GMT

മുംബൈ: അര്‍ദ്ധരാത്രി ഭക്ഷണം പാകം ചെയ്യാനായി അമ്മയെ വിളിച്ചപ്പോള്‍ ഉണരാത്തതിനെത്തുടര്‍ന്ന് മരകഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 25 വയസുകാരനായ മകന്‍. സംഭവവുമായി ബന്ധപ്പെട്ട് അവ്ലേഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ അമ്മയായ തിപാബായി പവാര (65 ) യാണ് മരിച്ചത്. മെയ് 24 ന് രാത്രിയില്‍ മഹാരാഷ്ട്രയിലെ ധുലെയിലാണ് കേസിനാസ്പദമായ സംഭവം.

മകന്‍ അവ്ലേഷിന് മീന്‍ വിഭവമടക്കം ഭക്ഷണം തയ്യാറാക്കി വച്ചാണ് തിപാബായി ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ വീടിന്റെ വാതില്‍ തുറന്നു കിടന്നതിനാല്‍ തെരുവ് നായ വീട്ടില്‍ കയറി ഭക്ഷണം കഴിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം ചീത്തയായതോടെ രാത്രി വൈകി വീട്ടിലെത്തിയ അവ്ലേഷിന് കഴിക്കാന്‍ ഭക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയോട് വേറെ ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ വിളിച്ചിട്ട് വിളി കേള്‍ക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ ദേഷ്യപ്പെടുകയും ഒരു മരക്കഷ്ണം എടുത്ത് സ്ത്രീയുടെ തലയില്‍ അടിക്കുക ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനു ശേഷം പിറ്റേന്ന് രാവിലെ അവ്ലേഷ് ഉണര്‍ന്നപ്പോള്‍ അമ്മ അനങ്ങാതെ കിടക്കുന്നത് കണ്ടു. അടുത്ത ബന്ധുക്കള്‍ വന്നു നോക്കിയപ്പോള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വൃദ്ധയായ സ്ത്രീ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അവ്ലേഷിനെ കസ്റ്റഡിയിലെടുത്തു.

Tags:    

Similar News