വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി; സംഭവം കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ; അപകടത്തില്‍ പെട്ടത് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു

വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി

Update: 2025-06-20 17:56 GMT

കോയമ്പത്തൂര്‍: വാല്‍പ്പാറയില്‍ നാലര വയസുള്ള പെണ്‍കുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.

വാല്‍പ്പാറ നഗരത്തോടു ചേര്‍ന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍നിന്നും വാല്‍പ്പാറയില്‍ ജോലിക്കെത്തിയത്.

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News