മഴയത്ത് കളിക്കാന്‍ പോകാന്‍ മകന്‍ ശാഠ്യം പിടിച്ചു; ഡല്‍ഹിയില്‍ അച്ഛന്‍ പത്ത് വയസുകാരനെ കുത്തി കൊലപ്പെടുത്തി

ഡല്‍ഹിയില്‍ അച്ഛന്‍ പത്ത് വയസുകാരനെ കുത്തി കൊലപ്പെടുത്തി

Update: 2025-06-30 06:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴയത്ത് കളിക്കാന്‍ പോകാന്‍ ശാഠ്യം പിടിച്ച പത്ത് വയസുകാരനെ അച്ഛന്‍ കുത്തി കൊന്നു. 40കാരനായ എ റോയ് എന്നയാളാണ് പ്രതി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

പിതാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് ഒരു കുട്ടിയെ ദാദാ ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരിച്ചിരുന്നു. സാഗര്‍പൂരിലെ മോഹന്‍ ബ്ലോക്കിലെ ഒരു ഒറ്റമുറി വാടക വീട്ടിലാണ് പ്രതിയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചിരുന്നു.

മഴയത്ത് കളിക്കാന്‍ പോകേണ്ടെന്ന് പറഞ്ഞത് കുട്ടി അനുസരിക്കാതിരുന്നതോടെ അടുക്കളയില്‍ കരുതിയിരുന്ന കത്തി എടുത്ത് കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ''എന്റെ സഹോദരന്‍ മഴയത്ത് കളിക്കാന്‍ പുറത്ത് പോയി, പക്ഷേ അച്ഛന്‍ എതിര്‍ത്തു, കത്തിയുമായി അവന്റെ പിന്നാലെ ഓടി. അവന്റെ നെഞ്ചില്‍ കുത്തി. എന്റെ അച്ഛനെതിരെ കര്‍ശന നടപടിയെടുക്കണം'' സഹോദരന്‍ പറഞ്ഞു. മദ്യപിച്ച ശേഷം പിതാവ് തല്ലുമായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.

 സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മറ്റ് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News