യാത്രയ്ക്കായി ടാക്‌സി വിളിച്ച ശേഷം ഡ്രൈവറെ കൊലപ്പെടുത്തും; വാഹനം നേപ്പാളിലേക്ക് കടത്തി മറിച്ചു വില്‍ക്കും: 'സീരിയല്‍ കില്ലര്‍' അറസ്റ്റില്‍

ടാക്‌സി വിളിച്ച ശേഷം ഡ്രൈവറെ കൊലപ്പെടുത്തും; വാഹനം മറിച്ചു വില്‍ക്കും: 'സീരിയല്‍ കില്ലര്‍' അറസ്റ്റില്‍

Update: 2025-07-07 04:27 GMT

ന്യൂഡല്‍ഹി: നിരവധി പേരെ കൊലപ്പെടുത്തിയ 'സീരിയല്‍ കില്ലര്‍' പോലിസ് പിടിയില്‍. യാത്രയ്ക്കായി ടാക്‌സി വിളിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നത് പതിവാക്കിയ കൊടും ക്രിമിനലാണ് പിടിയിലായിരിക്കുന്നത്. നാല് കൊലക്കേസുകളില്‍ പ്രതിയായ അജയ് ലംബയെയാണ് (48) ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിരവധി ടാക്‌സി ഡ്രൈവര്‍മാരെ ഇയാള്‍ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാല് കേസുകളില്‍ മാത്രമാണ് തുമ്പുള്ളത്.

കഴിഞ്ഞ 24 വര്‍ഷമായി ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. അജയ് ലംബയും കൂട്ടാളികളും ഉത്തരാഖണ്ഡിലേക്കെന്നു പറഞ്ഞ് ടാക്‌സി വിളിക്കും. യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് ലഭിക്കാതിരിക്കാന്‍ മൃതദേഹങ്ങള്‍ കുന്നിന്‍ മുകളില്‍ എവിടെയെങ്കിലും ഉപേക്ഷിക്കും. ശേഷം വാഹനം നേപ്പാളിലേക്കു കടത്തി മറിച്ചു വില്‍ക്കുന്നതാണ് അജയ് ലാംബയുടെയും കൂട്ടാളികളുടേയും രീതി.

ഇത്തരത്തില്‍ അനവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. 2001 മുതല്‍ 2003 വരെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഇയാള്‍ 4 കൊലപാതകങ്ങള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം, തെളിവ് ലഭിച്ച കൊലപാതകക്കേസുകള്‍ മാത്രമാണിവയെന്നും പ്രതിയും സംഘവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

നാല് കൊലപാതകക്കേസുകളുണ്ടെങ്കിലും ആകെ ഒരാളുടെ മൃതദേഹം മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. ലംബയുടെ കൂട്ടാളികളായ ധിരേന്ദ്ര, ദിലിപ് നേഗി എന്നിവരെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സ്വദേശിയായ ലംബ ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചതിനു ശേഷം ഉത്തര്‍പ്രദേശിലെ ബറേലിയിലേക്കു താമസം മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ലംബ ധിരേന്ദ്രയും ദിലിപ് നേഗിയുമായി സൗഹൃദത്തിലാകുന്നത്. ഇവരുടെ സഹായത്തോടെയാണു ലംബ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.

Tags:    

Similar News