സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്ന് കോടി നഷ്ടമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി

മൂന്ന് കോടി നഷ്ടമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി

Update: 2025-07-08 07:09 GMT

മുംബൈ: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജ് ലീല മോറെ(32) ജീവനൊടുക്കി. അന്വേഷണത്തിനിടെ, മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി, സബ ഖുറേഷി എന്നീ രണ്ടുപേരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദികളെന്ന് രാജ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനി അക്കൗണ്ടുകളില്‍നിന്ന് പണം മോഷ്ടിക്കാനും സമ്പാദ്യം കൊടുക്കാനും ഇവര്‍ നിര്‍ബന്ധിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയര്‍ന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും പ്രതികള്‍ക്ക് അറിയാമായിരുന്നു. ഇയാളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് അവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ അവര്‍ നിര്‍ബന്ധിച്ചു. രാജിന്റെ കയ്യില്‍നിന്ന് ഒരു ആഡംബര കാറും ഇവര്‍ ബലമായി എടുത്തുകൊണ്ടുപോയി.

കഴിഞ്ഞ 18 മാസത്തിനിടെ ഈ രണ്ടുപേര്‍ ചേര്‍ന്ന് ഇയാളില്‍നിന്ന് മൂന്ന് കോടി രൂപയിലധികം തട്ടിയെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ് മോറെ കുറച്ചു മാസങ്ങളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പോലീസിനോട് പറഞ്ഞു.

വാക്കോല പോലീസിന്റെ എഫ്ഐആര്‍ അനുസരിച്ച് രണ്ടു പ്രതികള്‍ക്കെതിരെയും പണം തട്ടിയെടുക്കല്‍, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Similar News