വിവാഹം കഴിഞ്ഞ് നാല് മാസമായിട്ടും ഗര്‍ഭിണിയായില്ല; ഭര്‍ത്താവിന് വന്ധ്യതയെന്നും തന്നെ പീഡിപ്പിച്ചെന്നും യുവതി; കോടികള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് പരാതി നല്‍കി

Update: 2025-09-23 17:16 GMT

ബംഗളൂരു: വിവാഹം കഴിഞ്ഞ് നാല് മാസമായിട്ടും ഗര്‍ഭിണിയാകാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ വിചിത്രമായ പരാതിയുമായി യുവതി രംഗത്ത്. ഭര്‍ത്താവിന് വദ്ധ്യതയുണ്ടെന്നും തന്നെ പീഡിപ്പിച്ചെന്നും ആരോപിച്ച് 29കാരിയാണ് പരാതി നല്‍കിയത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. അതേ സമയം മാനസിക പീഡനം ആരോപിച്ച് യുവതിക്കെതിരെ ഭര്‍ത്താവും പരാതി നല്‍കി. ബംഗളൂരുവിലാണ് സംഭവം.

ഗോവിന്ദരാജ്നഗര്‍ സ്വദേശിയായ 35കാരനായ യുവാവ് 29കാരിയായ യുവതിയെ വിവാഹം ചെയ്തത് ഈ വര്‍ഷം മേയ് 5നാണ്. ബംഗളൂരുവിലെ സപ്തഗിരി പാലസില്‍ ഒന്നിച്ച് താമസിച്ചു. മൂന്ന് മാസത്തിന് ശേഷം തനിക്ക് വദ്ധ്യതയുണ്ടെന്ന് സംശയിച്ച ഭാര്യ തന്നോട് മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. വൈദ്യപരിശോധനയില്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാനസിക പിരിമുറുക്കമാകാം പ്രശ്നകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവാവ് പറയുന്നു.

മാനസിക പീഡനം സഹിക്കവയ്യാതെയാണ് യുവാവ് ഭാര്യക്കെതിരെയും പരാതി നല്‍കി. വൈദ്യ പരിശോധന ഫലം തള്ളിക്കളഞ്ഞ ഭാര്യ പ്രശ്നമുണ്ടാക്കുകയും തന്നില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തെന്നാണ് യുവാവിന്റെ പരാതിയിലുള്ളത്. രണ്ട് കോടി രൂപയാണ് ഇത്തരത്തില്‍ ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് ഗോവിന്ദരാജ്നഗറിലെ തന്റെ വീട്ടിലെത്തിയ ഭാര്യയുടെ ബന്ധുക്കള്‍ തന്നെയും കുടുംബത്തെയും അപമാനിച്ചെന്ന് യുവാവ് നല്‍കിയ പരാതിയിലുണ്ട്. തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഗോവിന്ദരാജ്നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

യുവതിയ്ക്കും കുടുംബത്തിനുമെതിരെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയ്ക്ക് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ഇതുപയോഗിച്ച് ഉപദ്രവിക്കുകയാണെന്നും യുവാവ് ഇടയ്ക്ക് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Similar News