കളിക്കുന്നതിനിടെ ഏഴു വയസ്സുകാരന്‍ കാറിനകത്തു കുടുങ്ങി; ശ്വാസം മുട്ടി ഗ്ലാസില്‍ ഇടിച്ചെങ്കിലും ഉത്സവ ബഹളത്തിനിടെ ആരും കേട്ടില്ല: കാര്‍ തുറന്നപ്പോള്‍ കണ്ടത് കുട്ടിയുടെ മൃതദേഹം

കാറിനകത്തു കുടുങ്ങിയ ഏഴു വയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു

Update: 2025-11-17 04:07 GMT

ചെന്നൈ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാറിനകത്തു കുടുങ്ങിയ ഏഴു വയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു. മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിലെ കവിതയുടെ മകന്‍ ഷണ്‍മുഖവേലാണ് മരിച്ചത്. ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് കുട്ടി കാറിന്റെ ഗ്ലാസില്‍ ഇടിച്ച് വിളിച്ചെങ്കിലും ഉത്സവത്തിന്റെ ബഹളം കാരാണം ആരും കേട്ടില്ല. തുടര്‍ന്ന് കുട്ടി ശ്വാസം മുട്ടി മരിക്കുക ആയിരുന്നു.

ശനിയാഴ്ച രാത്രി മേലാപ്പെട്ടിയില്‍ നിര്‍ത്തിയിട്ട കാറിനകത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാറിന്റെ ഉടമയായ ഡോക്ടര്‍ കാറെടുക്കാനെത്തിയപ്പോഴാണ് കുട്ടിയുടെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാറിനുള്ളില്‍ കുടുങ്ങി വാതില്‍ തുറക്കാനാവാതെ ശ്വാസംമുട്ടി മരിച്ചതാണെന്ന് പോലീസ് പറഞ്ഞു.

ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച അമ്മയോടൊപ്പം ഷണ്‍മുഖവേല്‍ മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടില്‍ എത്തിയതായിരുന്നു. വൈകീട്ട് കുട്ടി കളിക്കാന്‍ പുറത്തുപോയി. മടങ്ങി വരാത്തതുകണ്ട് സമീപപ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുമെന്നാണ് കവിത കരുതിയത്.

വെള്ളിയാഴ്ചയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി ബന്ധുവീട്ടില്‍ ഇല്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പേരയൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്രോത്സവത്തിനെത്തിയ വിരുദുനഗര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ ശനിയാഴ്ച രാത്രി മടങ്ങിപ്പോവാന്‍ കാര്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാറിനുള്ളില്‍നിന്ന് പുറത്തുവരാനാവാതെ ഷണ്‍മുഖവേല്‍ ഗ്ലാസില്‍ ഇടിച്ച് ശബ്ദമുണ്ടാക്കി വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഉത്സവം നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ രാജാജി ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News