യുഎസ് വിസയ്ക്കായി കാത്തിരുന്നെങ്കിലും ലഭിച്ചില്ല; ആന്ധ്രാപ്രദേശില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

news

Update: 2025-11-24 00:09 GMT

അമരാവതി: യുഎസ് വീസ ലഭിക്കാത്തതില്‍ മനംനൊന്ത് ആന്ധ്രാ പ്രദേശില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ല സ്വദേശിയായ രോഹിണി (38) ആണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലുള്ള ഫ്‌ലാറ്റില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുക ആയിരുന്നു. യുഎസിലെ ജോലിക്കായി രോഹിണി കാത്തിരിക്കുകയായിരുന്നെന്നും എന്നാല്‍ വീസ നിഷേധിക്കപ്പെട്ടതോടെ യുവതി വിഷാദത്തിലായെന്നും രോഹിണിയുടെ അമ്മ ലക്ഷ്മി പറഞ്ഞു.

ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷലൈസ് ചെയ്യാനായിരുന്നു രോഹിണിയുടെ ആഗ്രഹം. ഇതിനായി വിസയ്ക്ക് അപ്ലൈ ചെയ്ത് കാത്തിരിപ്പിലായിരുന്നു. എന്നാല്‍ വിസ ലഭിക്കാതെ വന്നതോടെ കടുത്ത വിഷാദത്തിലായി. ഫ്‌ലാറ്റില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ താന്‍ വിഷാദത്തിലായിരുന്നതിന്റെയും യുഎസ് വീസ നിഷേധിക്കപ്പെട്ടതിന്റെയും വിവരങ്ങള്‍ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്.

2005-10 കാലയളവില്‍ കിര്‍ഗിസ്ഥാനില്‍ നിന്നാണ് രോഹിണി എംബിബിഎസ് പാസായത്. ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പറഞ്ഞെങ്കിലും യുഎസില്‍ ജോലി ഭാരം കുറവും വരുമാനം കൂടുതലുമാണെന്നു പറഞ്ഞാണ് മകള്‍ വിദേശത്തു പോകാന്‍ തീരുമാനിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ഹൈദരാബാദിലെ പദ്മ റാവു നഗറിലാണ് രോഹിണി താമസിച്ചിരുന്നത്.

കതകില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതോടെ വീട്ടുജോലിക്കാരിയാണ് രോഹിണിയുടെ കുടുംബത്തെ വിവരമറിയിച്ചത്. കുടുംബാംഗങ്ങളെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്കഗുളിക കഴിക്കുകയോ കുത്തിവയ്‌പെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News