മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ പ്രതി പിടിയില്‍
മോഷണത്തിനിടെ യുവതിയെ കത്തിച്ചു കൊന്നു; വീണു കാലൊടിഞ്ഞ പ്രതി പിടിയിൽ
ചെന്നൈ: മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ സംഭവ സ്ഥലത്ത് നിന്നും നാട്ടുകാര്‍ പിടികൂടിയത്. ജൂസ് കട ഉടമയും ചെന്നൈ സ്വദേശിയുമായ ശാന്തകുമാറാണ് (28) കൊലപാതക ശേഷം കടന്നു കളയുന്നതിനിടെ പിടിയിലായത്.
അമുതയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ ഇയാളുടെ പക്കല്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ മോതിരവും കമ്മലും പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. അമുതയുടെ കഴുത്തില്‍ പത്ത് പവന്റെ മാല ഉണ്ടായിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ശാന്തകുമാര്‍ എത്തിയത്.
ചായക്കടയില്‍നിന്നു മടങ്ങിയ അമുതയെ പിന്തുടര്‍ന്ന ശാന്തകുമാര്‍, വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമിച്ചത്. മോഷണശ്രമം യുവതി ചെറുത്തതോടെ കത്തി കൊണ്ടു കുത്തി വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. അമുത സ്ഥിരമായി ധരിക്കുന്ന 10 പവനോളം തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പിന്നീടു സമ്മതിച്ചു.
വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം നടത്തി. മോഷണം മാത്രമാണോ കൊലയ്ക്കു പിന്നിലെ കാരണമെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.