'വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചത് ടോയ്ലെറ്റ് ക്ലീനര്‍ നിര്‍മിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച്'; ആരോപണവുമായി ചന്ദ്രബാബു നായിഡു

Update: 2026-02-07 16:32 GMT

തിരുമല: തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിഷയത്തില്‍ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ലഡു നിര്‍മിച്ചത് ടോയ്ലെറ്റ് ക്ളീനര്‍ നിര്‍മിയ്ക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചെന്നാണ് പരാമര്‍ശം. അശുദ്ധമായ പ്രസാദം നല്‍കിക്കൊണ്ട് ക്ഷേത്രത്തിന്റെ അന്തസ് തകര്‍ക്കാന്‍ കഴിഞ്ഞ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി ടിഡിപിയും മുഖ്യമന്ത്രി നായിഡുവും വര്‍ഗീയ വികാരങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വൈഎസ്ആര്‍സിപി പ്രതികരിച്ചു.

ദേശീയ ഡയറി ബോര്‍ഡിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതെന്നും നെയ്ക്കൊപ്പം മൃഗക്കൊഴുപ്പും ചേര്‍ത്താണ് പ്രസാദമായ ലഡു നിര്‍മിച്ചതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. കര്‍ണൂല്‍ ജില്ലയിലെ പരിപാടിയിലായിരുന്നു ചന്ദ്രബേബു നായിഡുവിന്റെ വിമര്‍ശനം. ബാത്ത്റൂം വൃത്തിയാക്കുന്ന രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച നെയ് അവര്‍ ലഡ്ഡുവില്‍ ഉപയോഗിച്ചു. മായം ചേര്‍ത്ത നെയ്് അഞ്ച് വര്‍ഷത്തോളം ലഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗ കൊഴുപ്പ് ഉപയോഗിച്ചുവെന്ന് നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് തിരുപ്പതി ലഡു കുഭകോണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മൂന്നുവര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്. നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 36 പ്രതികളാണ് കേസിലാകെ ഉള്ളത്.

Similar News