പാത്രം കൊട്ടിയാല്‍ കൊറോണ വൈറസ് ചാവും; വൈറസുകളെ ശബ്ദതരംഗത്തിലൂടെ കൊല്ലാമെന്നും പഠനം: ഗാല്‍ഗോട്ടിയസ് സര്‍വകലാശാലയുടെ പ്രബന്ധം വീണ്ടും വിവാദത്തില്‍

പാത്രം കൊട്ടിയാല്‍ കൊറോണ വൈറസ് ചാവും

Update: 2026-02-20 02:06 GMT

ന്യൂഡല്‍ഹി: കോവിഡ്കാലത്ത് പാത്രം കൊട്ടിയാല്‍ കൊറോണ വൈറസ് ചാവുമെന്നു പറഞ്ഞ് യു.പി.യിലെ ഗല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം വീണ്ടും വിവാദത്തില്‍. ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് അലൈഡ് സയന്‍സസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസിയിലെ ഗവേഷകനായിരുന്ന ധര്‍മേന്ദ്ര കുമാറിന്റേതാണ് പ്രബന്ധം. പാത്രവും മണിയും മുട്ടിയാലുണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ കൊറോണ വൈറസിനെ ഇല്ലാതാക്കുന്നു; ഒരു സാധ്യതാ സിദ്ധാന്തം എന്ന തലക്കെട്ടിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. 2020-ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.

വാക്സിന്‍ കണ്ടെത്തുന്നതിനുമുന്‍പുള്ള ഘട്ടത്തില്‍, ജേണല്‍ ഓഫ് മോളിക്യുലര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് എന്ന ജേണലിലാണ് ഈ പ്രബന്ധം അച്ചടിച്ചുവന്നത്. വൈറസുകളെ ശബ്ദതരംഗത്തിലൂടെ കൊല്ലാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2020 മാര്‍ച്ച് 22-ന് ശബ്ദതരംഗമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ആഹ്വാനം അതിന്റെ പ്രധാന്യം സൂചിപ്പിക്കുന്നുവെന്നും പ്രബന്ധത്തിന്റെ സംഗ്രഹത്തിലുണ്ട്. ഗവേഷണം നിലവില്‍ ഓണ്‍ലൈനില്‍ ലഭ്യമല്ല. പ്രസാധകര്‍ പ്രബന്ധം വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല സര്‍വകലാശാല വിവാദത്തില്‍പ്പെടുന്നത്. ഡല്‍ഹിയിലെ എ.ഐ. ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ തങ്ങളുടേതാക്കി അവതരിപ്പിച്ചതിന് സര്‍വകലാശാലയെ കഴിഞ്ഞദിവസം എക്സ്പോയില്‍നിന്ന് പുറത്താക്കിയിരുന്നു. ക്യാമറ കണ്ടപ്പോള്‍ ആവേശംകൊണ്ട് അവകാശവാദം നടത്തിയതാണെന്ന് കുറ്റപ്പെടുത്തി, മാധ്യമങ്ങള്‍ക്ക് അഭിമുഖംനല്‍കിയ അധ്യാപിക നേഹ സിങ്ങിനെ പഴിചാരിയായിരുന്നു സര്‍വകലാശാല വിഷയത്തില്‍ ക്ഷമാപണം നടത്തിയത്.

Tags:    

Similar News