സുഹൃത്തുക്കളോട് വീരവാദം മുഴക്കി; തെളിവായി ദൃശ്യങ്ങള്‍ കാണിച്ചു; പിന്നാലെ പോക്‌സോ കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Update: 2026-03-25 16:23 GMT

മഡ്ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഗോവയില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍. കുര്‍ചോറം കക്കോറ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുസാന്ത് നായിക്കിന്റെ മകന്‍ ഇരുപതുകാരനായ സോഹം നായിക്കിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 25 മുതല്‍ 30 വരെ പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്ന നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കോളേജ് പഠനകാലത്താണ് പ്രതി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതും പിന്നീട് പീഡനത്തിന് ഇരയാക്കിയതുമെന്ന് പോലീസ് പറയുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്രൂരത തുടര്‍ന്നത്. സോഹം തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇതോടെ പ്രദേശത്ത് ശക്തമായ ജനരോഷം ആഞ്ഞടിച്ചു.

സംഭവത്തില്‍ നടപടിയെടുക്കാന്‍ പോലീസ് വൈകിയതിനെത്തുടര്‍ന്ന് കുര്‍ചോറം പോലീസ് സ്റ്റേഷനു മുന്നില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നു. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരമുറകളിലേക്ക് ജനങ്ങള്‍ കടക്കുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് മാര്‍ച്ച് 22-ന് സോഹം നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഗോവ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

പ്രതിക്കെതിരെ പോക്‌സോ (POCSO), ഗോവ ചില്‍ഡ്രന്‍സ് ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത്രയധികം പെണ്‍കുട്ടികള്‍ ഒരേ വ്യക്തിയുടെ ക്രൂരതയ്ക്ക് ഇരയായത് ഗോവയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പീഡന ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചു വരികയാണ്.

Similar News