ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചു; കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലിന്റെ 64 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലിന്റെ 64 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

Update: 2025-11-09 15:41 GMT

മംഗളൂരു: കര്‍ണാടകയിലെ കാര്‍വാര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലിന്റെ 64 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രഖ്യാപിച്ചു. ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഗോവ ആസ്ഥാനമായുള്ള ശ്രീ മല്ലികാര്‍ജുന്‍ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഎസ്പിഎല്‍) എന്ന കമ്പനിയിലൂടെ സെയിലിന്റെ കൈവശമുള്ള ആസ്തികള്‍ ഉള്‍പ്പെടുത്തി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമുള്ള ഒരു താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. സെയ്‌ലിനെ സെപ്റ്റംബറില്‍ ഫെഡറല്‍ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.

ഗോവയിലെ മോര്‍മുഗാവോയിലെ ചിക്കാലിം വില്ലേജിലെ 12,500 ചതുരശ്ര മീറ്റര്‍ ഭൂമി, സൗത്ത് ഗോവയിലെ മോര്‍മുഗാവോ താലൂക്കിലെ ''പെഡ്രോ ഗാലെ കോട്ട'' എന്നറിയപ്പെടുന്ന 16,850 ചതുരശ്ര മീറ്റര്‍ കാര്‍ഷിക സ്വത്ത്, ഗോവയിലെ വാസ്‌കോഡ ഗാമയിലെ വാണിജ്യ കെട്ടിടം എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇതിന് ഏകദേശം 64 കോടി രൂപ വിപണി മൂല്യമുണ്ട്.

സെയിലുമായി ബന്ധമുള്ള ഒരു കമ്പനി നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 2010-ല്‍ കര്‍ണാടക ലോകായുക്ത കേസ് അന്വേഷിച്ചപ്പോള്‍, ബെല്ലാരിയില്‍ നിന്ന് ബെലെക്കേരി തുറമുഖത്തേക്ക് ഏകദേശം എട്ട് ലക്ഷം ടണ്‍ നിയമവിരുദ്ധമായി കടത്തിയ ഇരുമ്പയിര് കണ്ടെത്തിയതായി ഇഡി പറഞ്ഞു. ആഗസ്റ്റ് 13-14 തീയതികളില്‍ കാര്‍വാര്‍, ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.

Tags:    

Similar News