ഇത് ഒരിക്കലും നടക്കാത്ത കാര്യം, യാഥാര്‍ഥ്യബോധമില്ലാത്ത നീക്കം ; 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

Update: 2024-09-19 11:19 GMT

ചെന്നൈ: ഇന്നലെയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പടെയുള്ളവർ വിമർശനവുമായെത്തി. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' അപ്രായോഗികവും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നീക്കമെന്നാണ് എം.കെ. സ്റ്റാലിന്‍ വിമർശിക്കുന്നത്. ബിജെപിയുടെ ഈഗോയും അത്യാഗ്രഹവും തൃപ്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ഇന്ത്യന്‍ ജനാധിപത്യം ബിജെപിയുടെ അത്യാഗ്രഹത്തിന് വഴങ്ങില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഒരിക്കലും നടക്കാത്ത കാര്യമെന്നും. നീക്കം ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തും. ഇന്ത്യയുടെ ജനാധിപത്യത്തെ വളച്ചൊടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' കഴിഞ്ഞദിവസമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. വരുന്ന ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.

കഴിഞ്ഞ മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കമ്മിറ്റി മുന്നോട്ട് വച്ചത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നായിരുന്നു നിര്‍ദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാന വാദം. പക്ഷെ ഇപ്പോൾ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Tags:    

Similar News