അധ്യാപകൻ വടികൊണ്ട് അടിച്ചു; ആറാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു; രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും കാഴ്ച വീണ്ടെടുക്കാനായില്ല; നടപടിയുമായി ശിശുക്ഷേമ സമിതി

Update: 2024-09-24 12:44 GMT

കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബിയിൽ വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടാൻ കാരണമായി അധ്യാപകന്റെ ക്രൂരത. വടികൊണ്ട് അടിയേറ്റത്തിനെത്തുടർന്ന് കുട്ടിയുടെ ഇടതുകണ്ണിന് കാഴ്ച നഷ്ടമായി. ആദിത്യ കുശ്വാഹ എന്ന ആറാം ക്ലാസുകാരന്റെ കണ്ണ് രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല.

നീതി ലഭിക്കുവാനായി കുട്ടിയുടെ അമ്മ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചിരിക്കുകയാണ്. അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുറത്ത് കളിക്കുക്കയായിരുന്ന മറ്റു വിദ്യാർത്ഥികളെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അധ്യാപകൻ തന്നോട് ആവശ്യപ്പെട്ടു, എന്നാൽ താൻ അവരെ വിളിച്ചെങ്കിലും അവർ ക്ലാസ്സിലേക്ക് വന്നില്ല. അക്കാര്യം അധ്യാപകനോട് വ്യക്തമാക്കിയിരുന്നെങ്കിലും പ്രകോപിതനായി അദ്ധ്യാപകൻ തന്നെ വടികൊണ്ട് അടിച്ചു. ശേഷം അദ്ദേഹം തന്നെ ചികിത്സയ്ക്കായി കൊണ്ടുപോയി. അവർ കുറച്ച് കണ്ണുതുള്ളി ഒഴിച്ച ശേഷം തന്നെ ക്ലാസ്സിൽ കിടത്തി. ഒടുവിൽ സഹപാഠികലാണ് അമ്മയെ അറിയിച്ചതെന്നും, ആ സമയം തനിക്ക് ഇടതുകണ്ണിന് കാഴ്ചയില്ലായിരുന്നുവെന്നും കുട്ടി പറഞ്ഞു.

അധ്യാപകനെതിരെ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നെങ്കിലും അത് സ്വീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നും ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് വിഷയം അന്വേഷിച്ചതെന്നും ഇരയായ കുട്ടിയുടെ 'അമ്മ പറഞ്ഞു.

ഏപ്രിൽ 15 ന് നടത്തിയ നേത്രപരിശോധനകൾക്ക് ശേഷം ചിത്രകൂടിലെ കണ്ണാശുപത്രിയിൽ എത്തിച്ച കുട്ടിയെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. എന്നാൽ കാഴ്ച വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനിടയിൽ, വിഷയം പുറത്തു പറയാതിരിക്കാൻ അധ്യാപകൻ കുടുംബത്തിന് 10 ലക്ഷം രൂപ വാഗ്ദാനം. എന്നാൽ ഇത് അവർ നിരസിക്കുകയായിരുന്നു.

ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടർന്ന് അധ്യാപകനെതിരെ കേസെടുത്തു. പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കമലേന്ദ്ര കുശ്വാഹ പറഞ്ഞു.

സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചയുടൻ കർശനമായ നടപടിയെടുക്കുമെന്നും മാതൃകാപരമായ ശിക്ഷ അധ്യാപകന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News