വരൻ താലിക്കെട്ടാൻ തുടങ്ങവേ കല്യാണത്തിന് താല്പര്യമില്ലെന്ന് വധു; സമ്മതമില്ലാതെ വിവാഹം വേണ്ടെന്ന് വരനും; ഒടുവിൽ കാമുകനെത്തി വധുവിനെ കല്യാണ മണ്ഡപത്തിൽ നിന്നും കൂട്ടികൊണ്ട് പോയി; വൈറലായി വിവാഹ വീഡിയോ

Update: 2025-06-01 11:35 GMT

ഹാസൻ: കർണാടകയിലെ ഹാസനിൽ വിവാഹ ചടങ്ങിനിടെ വധു കാമുകനൊപ്പം ഇറങ്ങിപ്പോയി. ഹാസൻ ജില്ലയിലെ ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്. വരൻ താലിക്കെട്ടാൻ തുടങ്ങുന്നതിന് തൊട്ട് മുൻപെയാണ് വധു തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് തുറന്ന് പറയുന്നത്. ഇതോടെ വിവാഹം അലങ്കോലപ്പെടുകയും പല്ലവി കാമുകനോടൊപ്പം ഇറങ്ങിപ്പോകുകയും ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങുകൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, താലികെട്ടാനുള്ള സമയമായപ്പോൾ പല്ലവി തൻ്റെ എതിർപ്പ് അറിയിക്കുകയും തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇത് മണ്ഡപത്തിലുണ്ടായിരുന്ന ബന്ധുക്കൾ അടക്കമുള്ളവരെ സ്തംഭിപ്പിച്ചു. വരൻ വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി തൻ്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

ഒടുവിൽ, പോലീസ് സംരക്ഷണയിൽ പല്ലവി കാമുകനോടൊപ്പം വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ഏറെ നിർബന്ധിച്ചിട്ടും യുവതി വിവാഹത്തിന് തയ്യാറായില്ല. വധുവിൻ്റെ സമ്മതമില്ലാതെ വിവാഹം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വരനും വ്യക്തമാക്കിയതോടെ വിവാഹം തടസ്സപ്പെട്ടു. വധുവിനെ കാമുകൻ കല്യാണ മണ്ഡപത്തിൽ നിന്നും കൂട്ടികൊണ്ട് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി. പോലീസിന്റെ സംരക്ഷണത്തോടെയാണ് കാമുകൻ വധുവുമായി പോയത്.

കല്യാണ മണ്ഡപത്തിന് പുറത്ത് ഒതുക്കിയിരുന്ന കാറിൽ ഇരുവരും കയറി പോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഈ സമയം വധുവിന്റെ മുഖം തുണി കൊണ്ട് മറച്ചിരുന്നു. എക്സിൽ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോയിൽ, വരൻ വധുവിനോട് സംസാരിക്കുന്നതും അവൾ നിശബ്ദമായി തലയാട്ടുന്നതും കാണാം.

Tags:    

Similar News