മൂത്രമൊഴിക്കാൻ പുറത്ത് ഇറങ്ങിയത് തുണച്ചു; കണ്ടത് പിഞ്ചുകുഞ്ഞിനെ കുഴിച്ചിട്ടിരിക്കുന്ന ദൃശ്യം; ഓടിയെത്തിയ യുവാവ് കുഞ്ഞിനെ രക്ഷിച്ചു; സംഭവം കർണാടകയിൽ

Update: 2024-10-01 11:34 GMT

ബെംഗളൂരു: കർണാടകയിൽ മൂത്രം ഒഴിക്കാൻ പുറത്തേക്ക് ഇറങ്ങിയ ആൾ കണ്ടത് പാതി മൂടിയ നിലയിൽ പിഞ്ചുകുഞ്ഞിന്റെ കാല്. ഉടനെ തന്നെ അമ്പരന്ന് നിൽക്കാതെ യുവാവ് ഓടിപോയി കുഞ്ഞിനെ രക്ഷിച്ചു. ഏതാനും മണിക്കൂറുകളായി കുഴിച്ചിട്ട നിലയിൽ കഴിയേണ്ടി വന്ന നവജാത ശിശു. കർണാടകയിലെ ബെംഗളൂരുവിന് അടുത്തുള്ള സർജാപൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പോലീസ് വിശദമാക്കുന്നത് അനുസരിച്ച് ജനിച്ചിട്ട് കഷ്ടിച്ച് ഒരു ദിവസം മാത്രമായ ആൺകുഞ്ഞിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഈ കുഴിയിൽ കഴിയേണ്ടി വന്നതായാണ് വിവരങ്ങൾ ലഭിക്കുന്നത്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ച ആളേക്കുറിച്ച് ഇനിയും വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. കത്രിഗുപ്പേ ദിന്നേ ഗ്രാമത്തിലെ ഒരു താമസക്കാരനാണ് കുഞ്ഞിനെ പകുതി കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്.

വീടിന് അൽപം മാറി തുറസായ സ്ഥലത്ത് മൂത്രം ഒഴിക്കാനായി എത്തിയപ്പോഴായിരുന്നു ഇത്. കുട്ടിയെ കുഴിയിൽ നിന്ന് എടുത്ത ഇയാൾ ഗ്രാമവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തിലെ തലവനാണ് പോലീസിൽ വിവരം നൽകുന്നത്.

കുഞ്ഞിനെ മറ്റൊരിടത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതാകാനാണ് സാധ്യത എന്നാണ് പോലീസ് ഇപ്പോൾ വിശദമാക്കുന്നത്. പിടികൂടപ്പെടുമെന്ന് വന്നപ്പോൾ കുഞ്ഞിനെ കൊണ്ടുവന്നവർ രക്ഷപ്പെട്ടതാവാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 

Tags:    

Similar News