മുന്‍ കാമുകന്റെ ഭാര്യയെ എയ്ഡ്‌സ് രോഗിയാക്കാന്‍ ക്വട്ടേഷന്‍! അപകടം ഉണ്ടാക്കി ഓട്ടോയില്‍ കയറ്റി എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവെക്കാന്‍ ശ്രമം; ഫ്രിഡ്ജില്‍ സൂക്ഷിച്ചത് രോഗബാധിതരുടെ രക്തം; ആന്ധ്രയെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ

ആന്ധ്രയെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ

Update: 2026-01-27 12:27 GMT

കര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ മുന്‍ കാമുകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ അയാളുടെ ഭാര്യയുടെ ദേഹത്ത് എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവെക്കാന്‍ ശ്രമിച്ച യുവതി പിടിയിലായി. കര്‍ണൂല്‍ സ്വദേശിനിയായ വസുന്ധര (34), ഇവരെ സഹായിച്ച നഴ്‌സ്, മറ്റ് രണ്ട് സഹായികള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയെ വെല്ലുന്ന ക്രൂരമായ ആസൂത്രണമാണ് ഈ കുറ്റകൃത്യത്തിന് പിന്നില്‍ നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ആസൂത്രണം ഇങ്ങനെ:

മുന്‍ കാമുകന്‍ വിവാഹം കഴിച്ച സ്ത്രീയോടുള്ള വൈരാഗ്യമാണ് വസുന്ധരയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. കാമുകന്റെ ഭാര്യ കര്‍ണൂലിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. ഇവരെ അപായപ്പെടുത്താന്‍ വസുന്ധര തിരഞ്ഞെടുത്തത് അതിഭീകരമായ വഴിയായിരുന്നു:

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എച്ച്‌ഐവി ബാധിതരില്‍ നിന്ന് ഗവേഷണത്തിനെന്ന വ്യാജേന നഴ്‌സിന്റെ സഹായത്തോടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇത് വസുന്ധരയുടെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ചു. ജനുവരി 9-ന് ഉച്ചഭക്ഷണത്തിനായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന അസിസ്റ്റന്റ് പ്രൊഫസറെ വസുന്ധരയും സംഘവും ബൈക്കിടിച്ച് വീഴ്ത്തി.

പരിക്കേറ്റു വീണ യുവതിയെ സഹായിക്കാനെന്ന വ്യാജേന പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റി. ഈ യാത്രയ്ക്കിടെ ബാഗില്‍ കരുതിയിരുന്ന എച്ച്‌ഐവി രക്തം നിറഞ്ഞ സിറിഞ്ച് യുവതിയുടെ ദേഹത്ത് കുത്തിവെക്കാന്‍ ശ്രമിച്ചു.

സിറിഞ്ച് കണ്ടതോടെ യുവതി ബഹളം വെക്കുകയും പ്രതിരോധിക്കുകയും ചെയ്തു. ഇതോടെ വസുന്ധര ഓട്ടോയില്‍ നിന്നിറങ്ങി ഓടി. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയും ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്.

Tags:    

Similar News