നിക്ഷേപം സ്വീകരിച്ചത് ജീവിതകാലം മുഴുവന്‍ എന്നുള്ള രീതിയില്‍; 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസം 30,000 കിട്ടുമെന്ന് പറഞ്ഞു; നാല് മാസം കൃത്യമായി പൈസ കിട്ടി; ദുബായില്‍ നിന്ന് പൈസ വരുമെന്നാണ് പറഞ്ഞിരുന്നത്; 150 കോടിയുടെ ബില്യണ്‍ ബീസ് തട്ടിപ്പിന് ഇരയായവരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ; തട്ടിപ്പിന് ഇരയായത് 200ലേറെ പേര്‍

നിക്ഷേപം സ്വീകരിച്ചത് ജീവിതകാലം മുഴുവന്‍ എന്നുള്ള രീതിയില്‍

Update: 2025-02-22 15:16 GMT

തൃശ്ശൂര്‍: ആജീവനാന്തകാലം പത്തം ലക്ഷം രൂപ നിക്ഷേപിക്കുക, എല്ലാ മാസവും ചുരുങ്ങിയത് 30,000 രൂപ കൃത്യമായി ലഭിക്കും. ഇതായിരുന്നു ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് തട്ടിപ്പുകാര്‍ പരീക്ഷിച്ച തന്ത്രം. ഈ കെണിയില്‍ വീണ് മാസം കൃത്യമായി പണം ലഭിക്കുമെന്ന് കരുതി നിക്ഷേപം നടത്തിയവരാണ് ഇപ്പോള്‍ തട്ടിപ്പില്‍ വെട്ടിലായിരിക്കുന്നത്. തട്ടിപ്പിന് ഇരയായവരുടെ എണ്ണം കൂടുതലാണെങ്കിലും പലരും പരാതിയുമായി രംഗത്തുവന്നിട്ടില്ല. മറ്റു തട്ടിപ്പുകാരെ പോലെ തന്നെ തുടക്കത്തില്‍ കൃത്യമായി പണം നല്‍കി. പിന്നീടാണ് പലര്‍ക്കും പണം നിലച്ചത്. ഇതോടയാണ് തങ്ങള്‍ ചതിയില്‍ പെട്ടെന്ന് പലര്‍ക്കും ബോധ്യമായത്.

തട്ടിപ്പിന് ഇരയായവര്‍ മാധ്യമങ്ങളിലെത്തി തുറന്നു പറച്ചിലുമായി രംഗത്തുണ്ട്. 10 ലക്ഷമാണ് താന്‍ നിക്ഷേപിച്ചതെന്നും 30,000 രൂപ മാസം ലഭിക്കുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും പറഞ്ഞാണ് ഒരാള്‍ രംഗത്തെത്തിയത്. നാലുമാസം കൃത്യമായി പൈസ തന്നിരുന്നെന്നും ജീവിതകാലം മുഴുവന്‍ പൈസ വരും എന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ഒരു സുഹൃത്തുവഴിയാണ് ബില്യണ്‍ ബീസിനേക്കുറിച്ച് അറിഞ്ഞത്. അദ്ദേഹത്തിന് ഈ സ്ഥാപനത്തില്‍നിന്ന് പൈസ കിട്ടിയിരുന്നു. അങ്ങനെയാണ് ഈ ഓഫീസില്‍ വന്ന് ജനറല്‍ മാനേജരായ സജിത്തിനെ കാണുന്നത്. സജിത്താണ് വിപിനുമായി ബന്ധപ്പെടുത്തുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തത്. 10 ലക്ഷം രൂപയാണ് ബില്യണ്‍ ബീസില്‍ നിക്ഷേപിച്ചിരുന്നത്. 30,000 രൂപ മാസം തരുമെന്നാണ് പറഞ്ഞിരുന്നത്.

ട്രേഡ് ചെയ്യുമോ ഇല്ലയോ എന്നൊന്നും പറഞ്ഞിരുന്നില്ല. ദുബായിലെ അവരുടെ ഓഫീസിന്റെ വികസനത്തിന് എന്നുപറഞ്ഞ് വ്യക്തിപരമായി എഗ്രിമെന്റ് തരികയായിരുന്നു സ്ഥാപന ഉടമയായ വിപിന്‍. ഒരു ചെക്കും തന്നിരുന്നു. 2023 സെപ്റ്റംബറിലാണ് പണം നിക്ഷേപിച്ചത്. ജീവിതകാലം മുഴുവന്‍ എന്നുള്ള രീതിയിലായിരുന്നു അവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. 2024 ജനുവരി ആയപ്പോഴേക്കും പണം നിക്ഷേപകര്‍ക്ക് വരുന്നത് നിലച്ചിരുന്നു. ഇതിനുമുന്നേതന്നെ പണത്തിന്റെ വരവ് നിന്നിരുന്നെന്നാണ് കരുതുന്നത്. പരാതിക്കാര്‍ ഒത്തുചേര്‍ന്നപ്പോഴാണ് ഇക്കാര്യം മനസിലായത്.

ഞാന്‍ നിക്ഷേപിക്കുമ്പോള്‍ വിപിന്‍ സാമ്പത്തികമായി പൊളിഞ്ഞിരിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ മനസിലായിരിക്കുന്നത്. എനിക്ക് നാലുമാസം പൈസ കിട്ടി. വിപിന്റെ സഹോദരന്‍ സുബിന്റെ അക്കൗണ്ടില്‍നിന്നാണ് പണം വന്നത്. എന്നോട് പൈസ അയയ്ക്കാന്‍ പറഞ്ഞതും സുബിനാണ്. പക്ഷേ ഇക്കാര്യം ഞാന്‍ ചോദിച്ചിരുന്നു. കാരണം എനിക്ക് ദുബായില്‍നിന്ന് പൈസ വരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ എല്ലാം ശരിയാവും എന്നാണ് അവര്‍ മറുപടി തന്നത്. ഇതിനുശേഷമാണ് പൈസ കിട്ടാതായത്.

തുടര്‍ന്ന് ഇവിടത്തെ ഓഫീസില്‍ നേരിട്ട് വന്ന് അന്വേഷിച്ചപ്പോള്‍ ഗഡുക്കളായി കുറച്ചു പൈസ തന്നു. വളരെ ബുദ്ധിമുട്ടിയാണ് അതെല്ലാം ഇവിടെ വന്ന് വാങ്ങിയത്. എല്ലാം തീര്‍പ്പാക്കാം എന്ന് പറഞ്ഞെങ്കിലും അവര്‍ നാട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ഏകദേശം 200 പേര്‍ ഞങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലുണ്ട്.'' നിക്ഷേപകന്‍ വ്യക്തമാക്കി.

ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടിയുടെ വമ്പന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. നിക്ഷേപ പദ്ധതിയില്‍ പണം മുടക്കിയവര്‍ക്ക് പണം ലഭിക്കാതെ വന്നതോടെ ഇരിങ്ങാലക്കുട സ്വദേശികളായ ഉടമകള്‍ മുങ്ങിയിരിക്കയാണ്. ബിബിന്‍ കെ ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പൊലീസ് നാലുകേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിബിന്‍. കെ. ബാബുവും സഹോദരങ്ങളും ഒളിവിലാണ്.

പ്രതികള്‍ ദുബായിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ബില്യന്‍ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നും ഇവര്‍ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു എത്തിയപ്പോള്‍ ബില്യന്‍ ബീസ് ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ ദുബായിലേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു.

Tags:    

Similar News