ആദ്യം ആവശ്യപ്പെട്ടത് 25,000 രൂപ; വിലപേശലിനൊടുവിൽ 15000 രൂപയാക്കി കുറച്ച് ഡീൽ ഉറപ്പിച്ചു; പിന്നാലെ മക്കളുമായി കാറിലെത്തി പണം വാങ്ങുന്നതിനിടെ കുരുക്കി വീഴ്ത്തി വിജിലൻസ് ബുദ്ധി; ഒടുവിൽ കണ്ടത് ടെൻഷനടിച്ചിരിക്കുന്ന ആ മുഖം; കൈക്കൂലിക്കേസിൽ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം അനുവദിക്കുമ്പോൾ!
കൊച്ചി: കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സ്വപ്‌നക്ക് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 30 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്വപ്നയെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 25,000 രൂപയായിരുന്നു സ്വപ്ന കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്. ഒടുവിൽ വിലപേശലിനൊടുവിൽ 15000 രൂപയാക്കി കുറയ്ക്കുകയായിരുന്നു. പിന്നാലെ മക്കളുമായി കാറിൽ എത്തി കൈക്കൂലി വാങ്ങുന്നതിനിടെ വളരെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ വല വിരിച്ച് കുടുക്കിയത്. ശേഷം കേരളം കണ്ടത് കാറിനുള്ളിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ടെൻഷൻ അടിച്ചിരിക്കുന്ന ആ മുഖത്തെയാണ്.
അതേസമയം, രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019 ലാണ് തൃശൂർ കോർപ്പറേഷനിൽ സ്വപ്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. സ്ഥലം മാറ്റത്തിൽ 2023 ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിൽ എത്തി. സ്വപ്ന എളുപ്പത്തിൽ മേൽ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചു പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗര ഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകൾ ചെറിയ സമയത്തിനുള്ളിൽ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ പരിശോധന.
5000 സ്വക്വയര്‍ ഫീറ്റ് വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായാണ് പ്രവാസി ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥ ഓരോ കെട്ടിടത്തിനും 5000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് പറഞ്ഞു. ഇത്രയും പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് 15,000ത്തിലേക്ക് കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് മധ്യമേഖല ഓഫീസില്‍ പരാതി അറിയിക്കുകയായിരുന്നു.
സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം. രണ്ടുവര്‍ഷമായി സ്വപ്ന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തും. കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ മേയര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടത്. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് നടപടി. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും മേയര്‍ അനില്‍കുമാര്‍ വ്യക്തമാക്കയിട്ടുണ്ട്. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു.
അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ചില സ്ഥലം മാറ്റങ്ങളൊക്കെ നടക്കുകയും ചെയ്തു.
എവിടെത്തൊട്ടാലും പണം കിട്ടുമെന്നതാണ് കോര്‍പറേഷനിലെ അഴിമതിക്ക് പ്രധാന കാരണം. ബില്‍ഡിങ് പെര്‍മിറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് പുതുക്കലിന് ആരോഗ്യവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങള്‍ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി നഗരത്തിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാശൊഴുകും. വീടോ കെട്ടിടമോ എന്തു നിര്‍മിച്ചാലും ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പണമൊഴുകും.
ഇത്തരത്തില്‍ പണം വാങ്ങിയാലും കാര്യങ്ങള്‍ നടത്തിത്തരും എന്നതാണ് സ്വപ്നയെക്കുറിച്ച് പൊതുവേ പറയാറുള്ളത്. സ്വപ്ന കൈക്കൂലി വാങ്ങുന്നെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തൃപ്പൂണിത്തറ സ്വദേശിയും എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് സ്വപ്നക്കെതിരായ പരാതിക്കാരന്‍. പ്രവാസിയായ ഇയാള്‍ പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറുകളും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി ജനുവരി മാസം 30-നാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നത്.
പിന്നീടാണ് ഒരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നിരീക്ഷണം തുടങ്ങുകയും ചെയ്തു. സാധാരണ വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കു വേണ്ടി പണം വാങ്ങാറുള്ളത്. എന്നാല്‍ പിറ്റേന്ന് മേയ് ദിനമായതിനാല്‍ തൃശൂരുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇത്തരത്തില്‍ സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവില്‍ മൂന്നു മക്കളുമൊത്ത് കാറോടിച്ച് വൈറ്റിലയിലെ പൊന്നുരുന്നി പാലത്തിനടുത്തെത്തി കൈക്കൂലി വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇങ്ങനെ പണം വാങ്ങവേയാണ് വിജിലന്‍സ് പിടികൂടിയത്.