പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരു പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍; കേസിന് പിന്നില്‍ തന്ത്രിയുടെ സഹോദരന്റെയും മക്കളുടെയും മുന്‍വൈരാഗ്യമെന്നും ആക്ഷേപം
പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു
കൊച്ചി: പുജയുടെ മറവില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരനെ പ്രതി ചേര്‍ത്ത ബെംഗളൂരു പൊലീസിന് എതിരെ തന്ത്രിയുടെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്തെത്തി. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബെംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കള്‍ക്കും ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കേസിന് ആസ്പദം. തന്ത്രിയുടെ സഹോദര മക്കളായ പ്രവീണും ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസ്. പ്രവീണിന്റെ കര്‍ണാടകയിലുള്ള പെണ്‍സുഹൃത്താണ് അറസ്റ്റിലായ അരുണിനും ക്ഷേത്രം തന്ത്രിക്കുമെതിരെ പരാതി നല്‍കിയ സ്ത്രീ.
കര്‍ണാടക ബെന്ദല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യം പൊലീസിനും കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും മകള്‍ ഉണ്ണിമായ പറഞ്ഞു. അച്ഛന്റെ നിരപരാധിത്വം തെളിയിക്കുന്ന ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിട്ടും പൊലീസ് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ അവര്‍ തന്നെയും ക്ഷേത്രത്തെയും നിരന്തരം വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു.
കര്‍ണാടക പോലീസ് പണം ആവശ്യപ്പെട്ടതിന്റെ തെളിവും തന്റെ പക്കലുണ്ട്. കര്‍ണാടകയിലെ യുവതി പൂജക്കായി ക്ഷേത്രത്തില്‍ എത്തിയെന്ന് പറയുന്ന ദിവസം യുവതിയും മൂന്ന് സ്ത്രീകളും വന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയില്‍ വ്യക്തമായി. ക്ഷേത്രത്തില്‍ പ്രവേശിച്ച അവര്‍ ചില ഫോട്ടോകള്‍ എടുക്കുകയും ഉടന്‍ തന്നെ അവിടെ നിന്ന് പോവുകയുമായിരുന്നു. വസ്തുത ഇതാണെന്നിരിക്കെയാണ് വ്യാജ തെളിവുകള്‍ സൃഷ്ടച്ചുകൊണ്ട് സഹോദരിയുടെ ഭര്‍ത്താവിനെ പീഡനക്കേസില്‍ കുടുക്കിയതെന്നും അവര്‍ പറഞ്ഞു. ഈ കേസില്‍ അച്ഛനെയും ഉള്‍പ്പെടുത്തി ക്ഷേത്രത്തിന് കളങ്കം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.
അച്ഛന്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയാണ്. അച്ഛന്റെ സഹോദരങ്ങള്‍ ക്ഷേത്ര ഭരണം നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ, അച്ഛന്റെ വധിക്കുന്നതടക്കമുള്ള ശ്രമങ്ങള്‍ക്ക് പദ്ധതിയിടുകയും ക്ഷേത്ര ഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്ത്രിലെ തിരുവാഭരണം മോഷ്ടിക്കാനും ദേവസ്ഥാനം ക്ഷേത്രത്തിന്റെ കീഴില്‍ ആരംഭിക്കാനിരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രവും ജീവകാരുണ്യ പ്രവര്‍ത്തനവും അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്ഷേത്രം തന്ത്രിയായ അച്ചന്‍ ഉണ്ണി ദാമോദരനും ഭക്തരും ചേര്‍ന്ന് സഹോദര മക്കളെ പുറത്താക്കിയത്.
വധശ്രമത്തിന് ഭണ്ഡാരം മോഷ്ടിച്ചതിനും എതിര്‍കക്ഷികള്‍ക്ക് എതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ജ്യാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ കേസ് നിലവിലുണ്ട്. കൂടാതെ, കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ അച്ഛന്റെ സഹോദര മക്കള്‍ക്കെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന കോടതി വിധിയുമുണ്ട്. വസ്തുത ഇതാണെന്നിരിക്കെയാണ് കുടുംബത്തെയും ക്ഷേത്രത്തെയും തകര്‍ക്കാന്‍ എതിര്‍ക്ഷികള്‍ വ്യാജപരാതി ഉന്നയിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സംഭവത്തില്‍ ഉണ്ണി ദാമോദരന്റെ സഹോദരന്മാരായ കെ.ഡി ദേവദാസ്, കെ.ഡി വേണുഗോപാല്‍, ഇവരുടെ മക്കളായ അഡ്വ. പ്രവീണ്‍, അഡ്വ. ശ്രീരാഗ് ദേവദാസ്, സ്വാമിനാഥന്‍, കാശിനാഥന്‍, മരുമക്കളായ അനഘ പ്രവീണ്‍, രജിത സ്വാമിനാഥന്‍, ചന്ദന ശ്രീരാഗ്, മഹേശ്വരി എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഉണ്ണിമായ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ് ഇങ്ങനെ
പുജയുടെ മറവില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ തന്ത്രി ഉണ്ണി ദാമോദരന്റെ മകളുടെ ഭര്‍ത്താവായ ടി.എ അരുണ്‍ ആണ് അറസ്റ്റിലായത്. ഉണ്ണി ദാമോദരനെയും പ്രതി ചേര്‍ത്തു. കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി പൂജയ്‌ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്‌സ് ആപ്പ് കോളില്‍ വിളിച്ചു നഗ്‌നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നുമാണു പരാതി.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബത്തിലെ യുവതിയോട് പരിഹാരങ്ങള്‍ക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അവരുടെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. ബംഗളൂരു നിവാസിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വിഡിയോ കണ്ട് അവിടെ പ്രത്യേക ആരാധന നടത്തിയാല്‍ തന്റെ പ്രതിസന്ധി അവസാനിക്കുമെന്ന് കരുതുകയുമായിരുന്നു. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി നഗ്‌ന പൂജ അടക്കം പ്രത്യേക പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്‌നയാവാന്‍ ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
നഗ്നയാവാന്‍ വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരാധന പൂര്‍ത്തിയാക്കാനുള്ള ചടങ്ങാണെന്ന് പറഞ്ഞ് ഇരുവരും ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് മടങ്ങിയ യുവതി ബെല്ലന്ദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതന്‍ ഉണ്ണി ദാമോദരന്റെ അറിവോടെയാണു പീഡനമെന്നും പരാതിയിലുണ്ട്.
ബെംഗളുരു പൊലീസ് തൃശ്ശൂരിലെത്തിയാണ് അരുണിനെ പിടികൂടിയത്. അരുണിന്റെ വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ക്ഷേത്രത്തിലെ മുറിയില്‍ വച്ചു മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.