പതിവുപോലെ ഹെലികോപ്ടർ പറപ്പിക്കാനെത്തിയ പൈലറ്റ്; മോശം കാലാവസ്ഥയിൽ ടേക്ക് ഓഫ് ചെയ്തതും തേടിയെത്തിയത് വൻ ദുരന്തം; നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണ് ഏഴ് തീർത്ഥാടകരുടെ ജീവനറ്റു; കേദാർനാഥ് അപകടത്തിൽ നടന്നത് മാനുഷിക പിഴവ് തന്നെ; മുന്നറിയിപ്പും സമയക്രമവും പാലിച്ചില്ലെന്നും കണ്ടെത്തൽ; കേസെടുത്തെന്ന് പോലീസ്!

Update: 2025-06-16 10:04 GMT

ഡെറാഡൂൺ: വലിയൊരു വിമാനദുരന്തം നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷനേരം കൊണ്ടാണ് തകർന്നുവീണത്. ദുരന്തത്തിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാവരും ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ നടുക്കം മാറുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം തീർത്ഥാടകരുമായി പറന്നുയർന്ന ഹെലികോപ്ടർ തകർന്നുവീണ് ഏഴ് പേർ ദാരുണമായി കൊല്ലപ്പെട്ടത്. പതിവുപോലെ ഹെലികോപ്ടർ പറപ്പിക്കാനെത്തിയ പൈലറ്റ് തീർത്ഥാടകരുമായി ടേക്ക് ഓഫ് ചെയ്ത് നിമിഷനേരം കൊണ്ട് തകർന്നുവീഴുകയായിരുന്നു. ഇപ്പോഴിതാ. അപകടത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്.

കേദാർനാഥ് ക്ഷേത്രത്തിലേക്കെത്തിയ തീർത്ഥാടകരുമായി പറന്നുയർന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കടുത്ത നടപടി. സർവ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസെടുത്ത് പോലീസ്. ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് വയസുള്ള കുഞ്ഞും പൈലറ്റും അടക്കം ഏഴ് പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ബെൽ 407 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിന് സമീപം തകർന്ന് വീണ ഹെലികോപ്ട‍ർ സർവ്വീസ് നടത്തിയത് അനുവദിച്ച സമയത്തല്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

ആര്യൻ ഏവിയേഷന്റെ മാനേജർ കൗശിക് പാഥക്, വികാസ് തോമർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. റവന്യൂ പൊലീസ് സബ് ഇൻസ്പെക്ടർ രാജീവ് നാഖോലിയയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ആര്യൻ ഏവിയേഷന് ഹെലികോപ്ടർ സർവ്വീസ് നടത്താൻ അനുമതി നൽകിയിരുന്നത് ജൂൺ 15ന് രാവിലെ 6 മുതൽ 7 വരെയായിരുന്നു. പക്ഷെ ഇതിന് മുൻപ് നടത്തിയ സർവ്വീസിനിടയ്ക്കാണ് അപകടമുണ്ടായതെന്നാണ് പരാതി വിശദമാക്കുന്നത്. ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യും മുൻപ് കാലാവസ്ഥ പരിശോധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

ഞായറാഴ്ച രാവിലെ മോശം കാലാവസ്ഥയായിരുന്നു. ഡിജിസിഎയും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയും നൽകിയ നിർദ്ദേശം ആര്യൻ ഏവിയേഷൻ അവഗണിച്ചതായും ഇത് പാലിക്കാതിരുന്നാൽ ആൾനാശമുണ്ടാകുമെന്ന് സ്ഥാപനത്തിന് അറിവുണ്ടായിരുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. 2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ട‍‍ർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News