കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ ലഭിച്ചില്ല; പുന്തല സഹകരണ സംഘത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് അംഗങ്ങൾ; വിജിലൻസ് അന്വേഷണം റിപ്പോർട്ടുണ്ടായിട്ടും നടപടിയില്ല; തട്ടിപ്പിനിരയായത് 3,700ൽ പരം അംഗങ്ങൾ; നിരന്തര പരാതികളെ തുടർന്ന് കേസെടുത്ത് പോലീസ്; നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിലേക്ക്
ആലപ്പുഴ: ചെങ്ങന്നൂർ പുന്തല സഹകരണ സംഘത്തിൽ നടന്നത് വൻ തട്ടിപ്പെന്ന ആരോപണം ശക്തമാകുന്നു. സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയവരും ചിട്ടി ചേർന്നവരും ബാങ്കിൽ നിന്നും പണം ലഭിക്കാതെ എട്ടുമാസമായി വലയുകയാണ്. 3,700ൽ പരം അംഗങ്ങളാണ് തട്ടിപ്പിനിരയായത്. 3 കോടിയിലധികം രൂപ നിക്ഷേപകർക്കും ചിട്ടി ചേർന്നവർക്കും അംഗങ്ങൾക്കുമായി നൽകാനുണ്ടെന്നാണ് സൂചന. നിരന്തരമായുള്ള നിവേദനങ്ങളുടെയും പരാതികളുടെയും ഫലമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നാണ് പരാതിക്കാർ പറയുന്നത്.
സംഘത്തിൽ നിന്നും ലോണുകൾ നൽകിയതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആരോപണം. സംഘം പരിധിയിൽ പെടാത്തവർക്കും കാർഷിക ലോൺ ഉൾപ്പെടെ നൽകിയിട്ടുണ്ട്. അതിൽ പല ലോണുകളും മാനദണ്‌ഡങ്ങൾ ലംഘിച്ച് എഴുതിത്തള്ളിയിട്ടുണ്ടെന്നുമാണ് സൂചന. നിക്ഷേപ തുക ഭരണസമിതി അംഗങ്ങൾ ദുർവിനിയോഗം ചെയ്തതായും പരാതിക്കാർ പറയുന്നു. വ്യവസ്ഥകൾ പാലിക്കാതെ ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ച് നൽകിയതായും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് നോട്ടീസ് അംഗങ്ങൾക്ക് നൽകാതെയാണ് 2023 സംഘത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.
2015ൽ ക്രമക്കേടു നടന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടന്നുവെങ്കിലും റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും ഉണ്ടായില്ല. 2017 മുതൽ സംഘത്തിൽ നടന്ന ക്രമക്കേടുകളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. ബാങ്കിൽ നാല് കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. നിക്ഷേപകരുടെ കണക്ക് പ്രകാരം മൂന്നുകോടി രൂപയാണ് ലഭിക്കാനുള്ളത്. ഇത് കാലാവധി കഴിഞ്ഞ നിക്ഷേപമാണ്. 2015ൽ ബാങ്കിൽ ഇതുപോലെ ക്രമക്കേട് നടന്നതായാണ് സൂചന.
ബാങ്കിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും നിക്ഷേപകരുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി നിക്ഷേപക കൂട്ടായ്‌മ മുഖ്യമന്ത്രി, സഹകരണ മന്ത്രി, സജി ചെറിയാൻ മന്ത്രി, സഹകരണ വകുപ്പ്, വെൺമണി പോലീസ് സ്റ്റേഷൻ, പോലീസ് വിജിലൻസ്, സഹകരണ വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള വെൺമണി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും ആദ്യഘട്ടത്തിൽ നടപടികൾ എടുത്തിരുന്നില്ലെന്നാണ് ആക്ഷേപം, മക്കളുടെ വിദ്യാഭ്യാസത്തിൻറെയും ആശുപത്രി ചെലവിനും വിവാഹാവശ്യങ്ങൾക്കും വീട് നിർമാണത്തിനും മറ്റുമായി നിക്ഷേപിച്ച തുകയാണ് നഷ്ടപ്പെട്ടത്.