ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മോഡലുകളെ റിക്രൂട്ട് ചെയ്യും; ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ കണ്ടെത്തും; അശ്ലീല ലൈവ് സ്ട്രീമിംഗിനായി പ്രൊഫഷണല്‍ വെബ്ക്യാം സ്റ്റുഡിയോയും; പോണ്‍ റാക്കറ്റിലൂടെ ദമ്പതിമാര്‍ കൊയ്ത് കോടികള്‍; ഒടുവില്‍ ഇഡി പിടികൂടി

Update: 2025-03-30 06:51 GMT

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് യുവതികളെ മോഹിപ്പിച്ച് നിരന്തരം പോണ്‍ക്ലിപ്പുകള്‍ നിര്‍മ്മിച്ച് വന്‍തുക സമ്പാദിച്ച ദമ്പതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരാണ് അന്താരാഷ്ട്ര പോണ്‍റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അശ്ലീല ഉള്ളടക്ക നിര്‍മ്മാണത്തിനായി വിദേശ കമ്പനികളുമായി ഇവര്‍ സഹകരിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി പോണ്‍ വ്യവസായം വഴിയേ കോടികളാണ് ഇവര്‍ സമ്പാദിച്ചത്. അന്വേഷണത്തില്‍ 15.66 കോടി രൂപ പ്രതികളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മോഡലുകളെ റിക്രൂട്ട് ചെയ്യാന്‍ പ്രത്യേകം പേജുകള്‍ ഉണ്ടാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. നോയിഡയിലെ ഫ്ലാറ്റിലേക്ക് യുവതികളെ ഓഡിഷനായി വിളിച്ച് പ്രതിമാസം 1-2 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. അശ്ലീല ലൈവ് സ്ട്രീമിംഗിനായി പ്രൊഫഷണല്‍ വെബ്ക്യാം സ്റ്റുഡിയോയും ഏര്‍പ്പെടുത്തിയിരുന്നു. വീഡിയോകള്‍ക്ക് ലഭിച്ച പണത്തില്‍ 75% ഈ ദമ്പതികള്‍ കൈവശമാക്കുകയും 25% മാത്രമാണ് മോഡലുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നതായി കണ്ടെത്തി.

സൈപ്രസ് ആസ്ഥാനമായ ടെക്നിയസ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഇവര്‍ സഹകരിച്ചിരുന്നു. ഇവര്‍ നടത്തിയ പോണ്‍റാക്കറ്റ് ലോകപ്രശസ്ത പോണ്‍ വെബ്സൈറ്റുകളായ എക്സ്ഹാംസ്റ്റര്‍, സ്ട്രിപ്ചാറ്റ് എന്നിവയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് ഇഡി കണ്ടെത്തി. ഡല്‍ഹിയിലെ നിരവധി യുവതികള്‍ ഈ തട്ടിപ്പിനിരയായതായും ഇഡി വെളിപ്പെടുത്തി. ക്രിപ്റ്റോ കറന്‍സിയും ഉപയോഗിച്ച് പണം കൈമാറ്റം നടത്തി. നെതര്‍ലാന്‍ഡ്‌സിലെ ബാങ്ക് അക്കൗണ്ടില്‍ മാത്രം 7 കോടി രൂപ നിക്ഷേപിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

കേസിലെ മുഖ്യപ്രതിയായ ഉജ്വല്‍ മുന്‍പ് റഷ്യയിലായിരുന്നപ്പോഴും സമാന റാക്കറ്റില്‍ കണ്ണിയായിരുന്നുവെന്നും പിന്നീട് ഇന്ത്യയിലെത്തി ഭാര്യയെ ബിസിനസ് പങ്കാളിയാക്കി പോണ്‍ റാക്കറ്റ് നടത്തിവരികയായിരുന്നുവെന്നും ഇഡി പറയുന്നു. റെയ്ഡിനായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ മൂന്ന് സ്ത്രീകള്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നുവെന്നും ഇവരുടെ മൊഴിയെടുത്തുവെന്നും ഇഡി വ്യക്തമാക്കി.

ഇടപാടുകാര്‍ നല്‍കുന്ന പണത്തിന് അനുസരിച്ചുള്ള 'പെര്‍ഫോമന്‍സാ'ണ് മോഡലുകള്‍ നല്‍കിയിരുന്നത്. പകുതി മുഖം വെളിപ്പെടുത്തുന്നതും മുഴുവന്‍ മുഖം വെളിപ്പെടുത്തുന്നതും പൂര്‍ണ നഗ്‌നരായും തിരിച്ചായിരുന്നു പണം ഈടാക്കിയിരുന്നത്. ടോക്കണെടുത്താണ് ഇടപാടുകാര്‍ മോഡലുകളുടെ സമയം വാങ്ങിയിരുന്നതെന്നും ഏത് കാറ്റഗറി 'സേവന'മാണെന്നതിനെ ആശ്രയിച്ച് പണം വാങ്ങിയെന്നും മോഡലുകള്‍ പറയുന്നു.

പോണ്‍ റാക്കറ്റില്‍ നിന്ന് ലക്ഷങ്ങള്‍ സമ്പാദിച്ച പ്രതികള്‍ക്കെതിരെ കഠിന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഇഡി അറിയിച്ചു. യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ഈ ദമ്പതികളുടെ ശൃംഖലയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

Tags:    

Similar News