ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ വീട് പെയിന്റ് ചെയ്ത ഭാര്യയും മകനും! ഗുളിക കഴിച്ചുള്ള മരണമെന്ന വാദം പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; അച്ഛനും മകനും തമ്മിലെ വഴക്കിനും തെളിവ്; പെയിന്റ് അടിച്ചില്ലെന്ന വാദം പൊളിച്ച് തൊഴിലാളിയുടെ മൊഴിയും; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ മരണം കൊലപാതകം? വടി കൊണ്ട് അജിത്തിനെ അടിച്ചത് ആര്?

Update: 2025-12-19 07:58 GMT

തിരുവനന്തപുരം വട്ടപ്പാറയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവായ ബീനയുടെ ഭര്‍ത്താവ് അജിത്ത് കുമാര്‍ മരിച്ച സംഭവത്തില്‍ വന്‍ ദുരൂഹതകളെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബീനയ്ക്ക് സീറ്റ് നല്‍കരുതെന്നും, നല്‍കിയാല്‍ താന്‍ പരസ്യമായി ഭാര്യയ്ക്കെതിരെ രംഗത്തിറങ്ങുമെന്നും ഫേസ്ബുക്കിലൂടെ അജിത്ത് ഭീഷണി മുഴക്കിയത് ചര്‍ച്ചയായിരുന്നു. ദീപാവലിയുടെ തലേദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച വെട്ടിനാട് സ്വദേശിയായ അജിത്തിന്റെ മരണകാരണം സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ ആദ്യ മൊഴികള്‍ കളവാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. അജിത്ത് അമിതമായി ഗുളിക കഴിച്ചാണ് മരിച്ചതെന്നായിരുന്നു ബീനയും മകന്‍ വിനായക് ശങ്കറും പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

മരണകാരണം തലയ്‌ക്കേറ്റ മാരകമായ അടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ കേസ് കൊലപാതകമാണോ എന്ന സംശയം ബലപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, അജിത്ത് തല ഭിത്തിയില്‍ ഇടിച്ചാണ് മരിച്ചതെന്ന് പറഞ്ഞ് ബീന മൊഴി മാറ്റിയതും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. മരണത്തിന് തൊട്ടുപിന്നാലെ വീട് പെയിന്റ് അടിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ബീനയുടെ നീക്കമാണ് ഇപ്പോള്‍ പ്രധാനമായും സംശയനിഴലിലുള്ളത്. മരണത്തിന് മുന്‍പ് അച്ഛനും മകനും തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടായതായി മകന്‍ വിനായക് ശങ്കര്‍ തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മദ്യപിക്കാന്‍ പോകുന്നതിനായി അജിത്ത് ചോദിച്ച വാഹന താക്കോല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍, തന്നെ ടോര്‍ച്ചുകൊണ്ട് മര്‍ദിക്കാന്‍ വന്ന അച്ഛനെ വടികൊണ്ട് തിരിച്ചടിച്ചതായാണ് മകന്റെ വെളിപ്പെടുത്തല്‍. അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം അത് ഡിലീറ്റ് ചെയ്തുവെന്നും വിനായക് വാദിക്കുന്നു. എന്നാല്‍ തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അജിത്തിന്റെ മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുന്നു.

വലിയൊരു ക്രിമിനല്‍ ഗൂഢാലോചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മരണം നടന്നയുടന്‍ വീട് പെയിന്റ് അടിച്ചതിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍, വീട് വൃത്തിയാക്കി പൂട്ടിയിടുക മാത്രമാണ് ചെയ്തതെന്നാണ് ബീനയുടെ ന്യായീകരണം. എന്നാല്‍ ബീനയുടെ വാദം പൊളിച്ച്, വീട് പെയിന്റ് ചെയ്തിരുന്നുവെന്ന് പെയിന്റിംഗ് തൊഴിലാളി തന്നെ പോലീസിന് മൊഴി നല്‍കി കഴിഞ്ഞുവെന്നാണ് സൂചന.

മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ബീന വെമ്പായം പഞ്ചായത്തിലെ കണക്കോട് വാര്‍ഡില്‍ നിന്ന് ഇത്തവണ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മകന്‍ വിനായക് ശങ്കറിനെതിരെ കൂടുതല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. അച്ഛനെ വടികൊണ്ട് തിരിച്ചടിച്ചു എന്ന മകന്റെ മൊഴി ഭാഗികമായി ശരിയാണെങ്കിലും, അത് ആത്മരക്ഷയ്ക്കായിരുന്നോ അതോ മനഃപൂര്‍വ്വമായ ആക്രമണമായിരുന്നോ എന്നതിലാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. അജിത്തിന്റെ തലയുടെ പിന്‍ഭാഗത്ത് ഏറ്റ മാരകമായ മുറിവ് ഒരു വടികൊണ്ടുള്ള ശക്തമായ അടിയിലൂടെ മാത്രമേ സംഭവിക്കൂ എന്ന് ഫോറന്‍സിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ, അജിത്ത് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന മകന്റെ അവകാശവാദം സൈബര്‍ സെല്‍ പരിശോധിച്ചുവരികയാണ്. ഈ പോസ്റ്റ് അജിത്ത് തന്നെ ഇട്ടതാണോ അതോ ഫോണ്‍ കൈക്കലാക്കി മറ്റാരെങ്കിലും പ്ലാന്‍ ചെയ്തതാണോ എന്നതിലും സംശയമുണ്ട്. അജിത്തിന്റെ മാതാപിതാക്കള്‍ നല്‍കിയ മൊഴി പ്രകാരം, കുടുംബത്തില്‍ ബീനയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചൊല്ലി നിരന്തരം കലഹങ്ങള്‍ നടക്കാറുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഈ തര്‍ക്കം രൂക്ഷമായതും അന്നേ ദിവസം വീട്ടില്‍ നടന്ന അസ്വാഭാവികമായ കാര്യങ്ങളും ദുരൂഹത കൂട്ടുന്നു.

വീട് പെയിന്റ് അടിച്ച തൊഴിലാളിയുടെ മൊഴി കേസില്‍ വഴിത്തിരിവാകും. ചുമരിലെ രക്തക്കറകള്‍ മായ്ച്ചു കളയാനാണോ തിടുക്കപ്പെട്ട് പെയിന്റിംഗ് നടത്തിയത് എന്ന് പോലീസ് പരിശോധിക്കുന്നു. ബീനയുടെയും മകന്റെയും ഫോണ്‍ റെക്കോര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Similar News