ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങള്‍ പ്രതികള്‍ക്ക് നല്‍കി രണ്ട് കോടി രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി ചോദിച്ചതിന് പിന്നിലെ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് സിഎക്കാരന്‍ രഞ്ജിത്ത് വാര്യര്‍; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതി; കശുവണ്ടി കൈക്കൂലിയില്‍ മാനങ്ങള്‍ പലത്; ഇഡിയെ പൂട്ടാന്‍ വിജിലന്‍സ്
കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും അറസ്റ്റില്‍. കൊച്ചി വാരിയം റോഡ് സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ ഇഡി ഉദ്യോഗസ്ഥാനാണ് ഒന്നാം പ്രതി. എന്നാല്‍ ഇത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇട്ട എഫ് ഐ ആറാണെന്നും വിശദ അന്വേഷണത്തിന് ശേഷമേ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ നിലവില്‍ കൊച്ചി ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നാണ് വിവരം. ഇഡിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന തരത്തിലാണ് ആരോപണങ്ങള്‍ ചര്‍ച്ചകളില്‍ എത്തുന്നത്.
കശുവണ്ടിവ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ഏജന്റ് എന്ന നിലയ്ക്ക് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍ വീണ്ടും സമന്‍സ് അയപ്പിക്കാമെന്നും പറഞ്ഞു. മെയ് 14ന് പരാതിക്കാരന് സമന്‍സ് ലഭിച്ചതായി വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് വില്‍സണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡില്‍ നേരില്‍ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടില്‍ നല്‍കാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏല്‍പ്പിക്കാനും വില്‍സണ്‍ നിര്‍ദേശിച്ചു. 50,000 രൂപകൂടി അധികമായി നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നല്‍കി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലന്‍സിനെ സമീപിച്ചത്. എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വ്യാഴം പകല്‍ മൂന്നിന് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായി. പരാതിക്കാരന്റെ വിവരങ്ങള്‍ കൈമാറിയതും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങള്‍ പ്രതികള്‍ക്ക് നല്‍കി രണ്ട് കോടി രൂപ പരാതിക്കാരനില്‍ നിന്നും ആവശ്യപ്പെടുന്നതിലേക്ക് മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചതും രഞ്ജിത്ത് വാര്യര്‍ തന്നെയാണെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരെ അറസ്റ്റ് ചെയ്തത്.ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സണും ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇരുവരും വ്യാപകമായി പണം തട്ടിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വില്‍സണ്‍ കൂടുതല്‍ പേരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും കണ്ടെത്തലുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലും ഇടപെട്ടു. ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളില്‍ നിന്നും പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. ഈ കേസും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
ഇഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതിയായ തട്ടിപ്പുകേസില്‍ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരനില്‍ നിന്നാണ് പ്രതികള്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരനില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ വില്‍സണ്‍ പിടിയിലാവുകയായിരുന്നു. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും കാട്ടി കഴിഞ്ഞവര്‍ഷം കൊച്ചി ഇഡി ഓഫീസില്‍ നിന്ന് പരാതിക്കാരന് സമന്‍സ് ലഭിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ഇഡി ഓഫീസില്‍ ഹാജരാവുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പരാതിക്കാരന്‍ വെളിപ്പെടുത്തി.
ഇതിനുശേഷം ഇഡി ഓഫീസിലെ ഏജന്റെന്ന് പരിചയപ്പെടുത്തി വില്‍സണ്‍ പരാതിക്കാരനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് നേരില്‍ കാണുകയും കേസില്‍ നിന്നൊഴിവാക്കാന്‍ രണ്ടുകോടി രൂപ ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഓഫീസില്‍ നിന്ന് സമന്‍സ് അയപ്പിക്കാമെന്നും പരാതിക്കാരനോട് പറഞ്ഞു. ഇതുപ്രകാരം ഇക്കഴിഞ്ഞ 14ന് പരാതിക്കാരന് വീണ്ടും സമന്‍സ് ലഭിച്ചു. ഇതേദിവസം തന്നെ ഇഡി ഓഫീസിന് സമീപത്തുവച്ച് വില്‍സണ്‍ പരാതിക്കാരനുമായി കൂടിക്കാഴ്ച നടത്തി.കേസ് ഒത്തുതീര്‍പ്പാക്കാന്‍ 50 ലക്ഷം രൂപ വീതം നാല് തവണകളായി രണ്ട് കോടി രൂപ ഒരു സ്വകാര്യ ബാങ്കിന്റെ മുംബയിലുള്ള അക്കൗണ്ടിലിടാന്‍ നിര്‍ദേശിച്ചു.
കൂടാതെ രണ്ട് ലക്ഷം രൂപ പണമായി വില്‍സണെ ഏല്‍പ്പിക്കണമെന്നും പണമിടുമ്പോള്‍ അര ലക്ഷം രൂപ അധികമായി ഇടണമെന്നും പറഞ്ഞു. ഇതിനായി പരാതിക്കാരന് അക്കൗണ്ട് നമ്പറും നല്‍കി.ഇതിനുപിന്നാലെ പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിരീക്ഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ വില്‍സണ്‍ പരാതിക്കാരനില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങവേ വിജിലന്‍സിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജസ്ഥാന്‍ സ്വദേശിയായ മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അഭ്യര്‍ത്ഥിച്ചു.