കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് വെച്ച രണ്ട് പേര്‍ പിടിയില്‍; പ്രതികള്‍ കൊല്ലം സ്വദേശികള്‍; പ്രതികളെ പിടികൂടൂന്നതില്‍ നിര്‍ണായകമായത് സിസി ടിവി ദൃശ്യം; ആസൂത്രിത അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷിക്കും; സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും

Update: 2025-02-22 13:06 GMT

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടികൂടന്നതില്‍ നിര്‍ണായകമായത് സിസിടിവ ദൃശ്യങ്ങളാണ്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന വീഡിയോ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്‌സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവാണ് പോലീസിനെയും റെയില്‍വേ ജീവനക്കാരെയും അറിയിച്ചത്. തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്ത് എത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണയാണ് പോസ്റ്റ് റെയില്‍വേ പാളത്തില്‍ വെച്ചത്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്‌സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്നാണ് നിഗമനം.

പാലരുവി എക്‌സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചിരുന്നു.

Tags:    

Similar News