ഹോളി ആഘോഷത്തിനെത്തിയപ്പോൾ മരുമകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനെ ചൊല്ലി തർക്കം; 26കാരനായ മകനെ പിതാവ് കുത്തിക്കൊന്നു; കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് പിതാവിന് മരുമകളോടുള്ള പ്രണയത്തിന്റെ കഥ

Update: 2025-07-18 13:19 GMT

ആഗ്ര: മകനെ പിതാവ് കുത്തികൊലപ്പെടുത്തിയത് മരുമകളോടുള്ള പ്രണയത്തെ തുടർന്ന്. പുഷ്പേന്ദ്ര ചൗഹാൻ എന്ന 26കാരനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നിർണായക ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. പിതാവായ ചരൺ സിംഗാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിൽ വെടിയുണ്ട വെച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്നപ്പോൾ മുതൽ പോലീസിനെ ചരൺ സിംഗിനെ സംശയമുണ്ടായിരുന്നു. തെളിവുകൾ ലഭിച്ചതോടെ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാർച്ച് 14-നാണ് പുഷ്പേന്ദ്ര ചൗഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവായ ചരൺ സിംഗാണ് വിവരം പോലീസിനെ അറിയിച്ചത്. നെഞ്ചിൽ വെടിയേറ്റ് ആത്മഹത്യ ചെയ്തെന്നാണ് ചരൺ സിംഗ് പോലീസിനോട് പറഞ്ഞിരുന്നത്. ഹോളി ആഘോഷിക്കാൻ വീട്ടിലെത്തിയതായിരുന്നു പുഷ്പേന്ദ്രയെന്നും പിതാവ് മൊഴി നൽകിയിരുന്നു. പോലീസെത്തുമ്പോൾ ചരൺ സിംഗിനെയും പുഷ്പേന്ദ്രയുടെ മുത്തശ്ശി ചന്ദ്രാവതിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പുഷ്പേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചരൺ സിംഗ് കള്ളം പറഞ്ഞതായി വ്യക്തമായതോടെ പോലീസിന് സംശയമായി.

തുടർന്ന് പോലീസ് ചരൺ സിംഗിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിൽ ചരൺ സിംഗിന് മകന്റെ ഭാര്യയുടെ മേൽ കണ്ണുണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പലപ്പോഴായി മരുമകളോട് താൽപര്യമുള്ളതായി പിതാവ് പുഷ്പേന്ദ്രയോട് പറഞ്ഞിരുന്നതായാണ് സൂചന. ഈ വിഷയത്തെ ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് പുഷ്പേന്ദ്ര മഥുരയിലേക്ക് താമസം മാറിയിരുന്നു. ഹോളി ദിനത്തിൽ പുഷ്പേന്ദ്ര ആഗ്രയിലെ വീട്ടിലേക്ക് വന്നിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. ഹോളി ആഘോഷങ്ങൾക്കായി തനിച്ചായിരുന്നു പുഷ്‌പേന്ദ്ര ഗ്രാമത്തിലെത്തിയത്. മരുമകളെ കൂടെ കൊണ്ടുവരാത്തതിനെച്ചൊല്ലി അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി.

സംഭവദിവസം രണ്ടുപേരും മദ്യപിച്ചിരുന്നു. വഴക്കിനിടെ ചരൺ സിംഗ് മകൻ്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ, മുറിവിനുള്ളിൽ ഒരു വെടിയുണ്ട തിരുകി കയറ്റുകയും ഒരു പിസ്റ്റൾ ഇടുകയും ചെയ്തു. ആദ്യ ദിവസം മുതൽ തന്നെ പോലീസിന് പിതാവ് ചരൺ സിംഗിൽ സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.

Tags:    

Similar News