'ഒന്നരക്കോടി പിടിച്ചെടുത്തു എന്നത് സത്യമല്ല; വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല; തങ്ങള്‍ ഒന്നും ചെയ്തിട്ടില്ല; സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്'; ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്‍

'ഒന്നരക്കോടി പിടിച്ചെടുത്തു എന്നത് സത്യമല്ല; വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല

Update: 2025-04-07 08:48 GMT

കൊച്ചി: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ സഹനിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തി. നോട്ടീസ് നല്‍കിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡി.ക്ക് മുന്നിലെത്തിയത്. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് ഗോകുലം ഗോപാലനെ വീണ്ടും വിളിപ്പിച്ചതെന്നാണ് വിവരം.

നേരത്തേ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസില്‍ പരിശോധനകള്‍ നടന്നിരുന്നു. പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യംചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹം ഇ.ഡിക്കു മുന്നില്‍ ഹാജരായിരിക്കുന്നത്. ഉച്ചയ്ക്ക് 12.40-നാണ് അദ്ദേഹം കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മറ്റു ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസില്‍ നടന്ന ഇ.ഡി റെയ്ഡില്‍ ഒന്നരക്കോടിയുടെ കറന്‍സി പിടിച്ചെടുത്തെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ ്‌നടന്ന റെയ്ഡിതുടര്‍ച്ചയായാണ് ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് ഇ ഡി പുറത്തിറക്കിയത്. വിദേശവിനിമയ (ഫെമ) ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്ന് ചിട്ടിയ്‌ക്കെന്ന പേരില്‍ 593 കോടി രൂപ അനധികൃതമായി സമാഹരിച്ചുവെന്നും ഇത് പിന്നീട് പണമായി കൈമാറിയെന്നും ഇ.ഡി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കോടമ്പാക്കത്തെ ഗോകുലം ഓഫിസില്‍ നിന്ന് ഒന്നരക്കോടി രൂപയും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.

ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂര്‍ നീണ്ട പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. ഗ്രൂപ്പ് ചെയര്‍മാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇ.ഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം.

അതേസമയം വിഷയത്തില്‍ തന്റെ ചിട്ടിസ്ഥാപനത്തില്‍ എല്ലാം ക്രമപ്രകാരമാണ് നടന്നതെന്നാണ് ഗോകുലം ഗോപാലന്‍ മറുനാടന്‍ മലയാളിയോട് വിശദീകരിച്ചത്. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇ ഡി അന്വേഷണവുമായി സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോകുലം ഗോപാലന്റെ വിശദീകരണം ഇങ്ങനെ:

പ്രവാസികളില്‍ നിന്നും ചിട്ടിക്കായി സമാഹരിച്ച പണത്തിന്റെ കാര്യമാണ് ഇഡി വ്യക്തമാക്കിയത്. എന്നാല്‍, ആ പണം സമാഹരിച്ചത് വിദേശത്തു നിന്നുമല്ല. പ്രവാസികളാണെങ്കിവും അവരുടെ വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമോ മറ്റുമാണ് പണം ചിട്ടി അടവായി വാങ്ങിയത്. ചിട്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എന്‍.ആര്‍.ഐ എന്ന് രേഖപ്പെടുത്താറുണ്ട്. ചെക്ക് വാങ്ങുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയിലാണ്. ഇടപാടെല്ലാം നേര്‍വഴിയിലാണ് നടന്നത്. അല്ലാതെ വിദേശ ഇടപാടുകള്‍ ഇല്ല. ഇഡിക്ക് മുന്നില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ അവര്‍ക്കും എല്ലാം മനസ്സിലായിട്ടുണ്ട്. ഇതില്‍ താനും ബോധവാനാണ്.

റിസര്‍വ് ബാങ്കിന്റെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇഡി കണ്ടെടുത്ത പണം കമ്പനിയുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും സംഭാവനകള്‍ക്കും മറ്റുമായി കരുതിവെച്ചതാണ്. അതിന് കണക്കുകളുണ്ട്. ഇതിന് രേഖകള്‍ ഇഡിക്ക് മുന്നില്‍ ഹാജറാക്കും. 450ലേറെ ബ്രാഞ്ചുകളുള്ള ധനകാര്യ സ്ഥാപനമാണ് ഗോകുലം ചിട്ടി. ധനകാര്യ സ്ഥാപനമാകുമ്പോള്‍ പലതും കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. ചില പ്രശ്നങ്ങള്‍ ഉണ്ടാകും, മുമ്പുണ്ടായ ചില തെറ്റുകള്‍ പരിഹരിച്ചാണ് മുന്നോട്ടു പോകുന്നത്. സ്ഥാപനത്തില്‍ വലയി പ്രശ്നങ്ങളില്ലെ. എല്ലാം നിയമപരമായാണ് മുന്നോട്ടു പോകുന്നത്. ആ സത്യസന്ധത കൊണ്ടാണ് ഇത്രയും വളര്‍ന്നതും.

തനിത്ത് രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ല. എല്ലാവരും തുല്യരായി കാണുന്ന ശ്രീനാരായണ ഗുരുവില്‍ വിശ്വസിക്കുന്ന ഹിന്ദു മതവിശ്വാസിയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ സിനിമയുമായി തുടര്‍ന്നു മുന്നോട്ടുപോകും. ഷൂട്ടിംഗ് ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ, അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുമെന്നു ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.

Tags:    

Similar News