ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു നിർത്തി; കാറിന്റെ ഡോർ തുറക്കാൻ ഡ്രൈവർ വിസ്സമ്മതിച്ചോടെ ചില്ലുകൾ അടിച്ചു തകർത്തു; കണ്ണിൽ പെപ്പർ സ്പ്രേയടിച്ചു; കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘം ?
കോയമ്പത്തൂർ: ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്ന സംഭവത്തിൽ പുറത്ത് വരുന്നത് നിർണായക വിവരം. കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘമെന്ന സംശയത്തിലാണു പോലീസ്. കവർച്ച നടത്തിയ രീതിയാണ് ഈ നിഗമനത്തിനു കാരണം. കവർച്ചയ്ക്ക് ഉപയോഗിച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ലോറി ഓടിച്ച ആളുടെ മുഖം പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചിരിക്കുന്നത്. മുഖം മറച്ചെത്തിയ സംഘം പരസ്പരം തൃശൂർ ശൈലിയിലാണ് സംസാരിച്ചത്. മധുക്കര ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ ലോറി കണ്ടെത്തിയത്. ലോറി രാത്രിയോടെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലോറിയുടെ നമ്പർ വ്യാജമെന്നു കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.
തൃശൂരിലെ സ്വർണാഭരണ നിർമാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്സൺ ജേക്കബ് (55), ജീവനക്കാരൻ എസ്.വിഷ്ണു (20) എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞ് അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. ചെന്നൈയിലെ ജ്വല്ലറികൾക്കു വേണ്ടി ആഭരണങ്ങൾ നിർമിക്കാനുള്ള സ്വർണ ബാറുകളുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു തൃശൂരിലേക്ക് പോവുകയായിരുന്നു ജെയ്സൺ. ജെയ്സണെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടാൻ എത്തിയതായിരുന്നു വിഷ്ണു.
ദേശീയപാതയിൽ എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ കവർച്ച സംഘം ലോറി കുറുകെ നിർത്തി കാർ തടയുകയായിരുന്നു. തുടർന്ന് കവർച്ചാസംഘം കാറിന്റെ ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ജയ്സൺ വിസമ്മതിച്ചതോടെ ഇരുമ്പുവടി കൊണ്ടു ചില്ലു തകർത്ത് അകത്തു കടന്നു. പെപ്പർ സ്പ്രേ ഉപയോഗിക്കുകയും കാറിനു പിന്നിലേക്കിരുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. 2 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം ഇരുവരെയും റോഡരികിൽ തള്ളിയിട്ടു. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.