സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള കത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രനും നല്‍കി; പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രിക്ക് മുന്നില്‍ തീര്‍ക്കുന്നത് വന്‍ കുരുക്ക്; കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം; ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാര്‍ അറിവോടെയല്ലെന്ന് പറഞ്ഞ് കടകംപള്ളിയുടെ മുന്‍കൂര്‍ പ്രതിരോധം; സ്വര്‍ണ്ണക്കൊള്ളയില്‍ അടുത്ത ഊഴം ആര്‍ക്ക്?

സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള കത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രനും നല്‍കി

Update: 2025-11-21 02:02 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ അറസ്റ്റോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ വെട്ടിലാക്കുമെന്നാണ് വ്യക്തമാക്കുന്നത്. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി സംഘം. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയില്‍ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമര്‍ശങ്ങള്‍ വന്നതോടെയാണ് നീക്കം.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശില്‍പ്പ പാളികളുടെയും സ്വര്‍ണ്ണം പൂശാന്‍ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി. സ്‌പോണ്‍സറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നല്‍കിയതായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ഈ മൊഴിയാണ് മുന്‍ മന്ത്രിക്ക് കുരുക്കായി മാറുന്നത്. ഇതോടെ വസസ്തുത വരുത്താന്‍ കടകംപള്ളിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമായി മാറുകയാണ്.

ദേവസ്വം മന്ത്രിയും തന്ത്രിയും ഉള്‍പ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താന്‍ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാന്‍ എസ്‌ഐടി ആലോചിക്കുന്നത്. എന്നാല്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം. എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

നിര്‍ണായക തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാല്‍ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്റ്റിന് മുന്‍പ് കരുക്കള്‍ നീക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെയും എന്‍ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി. ഉദ്യോഗസ്ഥര്‍ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാര്‍ പറയുന്നു. പോറ്റിയുമായി ആറന്‍മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്‌ഐടി പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയാണ് ബോര്‍ഡിന് കൈമറിയതെന്ന് പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് കൈമാറിയത്. സര്‍ക്കാര്‍ അനുമതിയോടെയെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.

അതേസമയം ദേവസ്വം ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ല. ഇളക്കാന്‍ പറയാനും സ്വര്‍ണം പൂശാന്‍ പറയാനുമൊന്നും ദേവസ്വം മന്ത്രിക്ക് അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ഭരണകാലത്താണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള നടന്നിരിക്കുന്നതെന്നതിനാല്‍ വിഷയത്തില്‍ കടകംപള്ളിക്കും കൈകഴുകാന്‍ ആകാത്ത അവസ്ഥയിലാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം സ്വതന്ത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്‌ക്കേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമാണെന്നും ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണ സംവിധാനമാണ് നടക്കുന്നത്. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. താന്‍ അയച്ച അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ ബന്ധമില്ലെന്നുപറഞ്ഞ് അകലംപാലിച്ചുനില്‍ക്കുകയായിരുന്ന സിപിഎം പത്മകുമാറിന്റെ അറസ്റ്റോടെ വെട്ടിലായിരിക്കയാണ്. ശബരിമല തീര്‍ഥാടനംതുടങ്ങി, തദ്ദേശതിരഞ്ഞെടുപ്പ് കൈയെത്തുംദൂരത്ത് എത്തുകയുംചെയ്തു. ഇതിനിടെ, ജില്ലാകമ്മറ്റി അംഗമായ പത്മകുമാര്‍ അറസ്റ്റിലായതോടെ ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുമെന്ന പതിവുപല്ലവിയില്‍ ഇനിയും പ്രതിരോധിക്കാനാവില്ല.

വാസുവിന്റെ അറസ്റ്റോടെയാണ് കവര്‍ച്ചയുടെ ബന്ധം ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്കെത്തുന്നത്. കുളക്കട ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റും പാര്‍ട്ടിയുടെ പ്രാദേശികനേതാവും മാത്രമാണെന്നുപറഞ്ഞ് വാസുവിന് രാഷ്ട്രീയപ്രതിച്ഛായ നല്‍കാതിരുന്നു, കമ്മിഷണറായിരുന്ന വാസു മുന്‍ ഉദ്യോഗസ്ഥന്‍മാത്രമാണെന്നും വരുത്തിത്തീര്‍ത്തു. ഇതൊക്കെയായിരുന്നു സ്വര്‍ണക്കവര്‍ച്ച കേസില്‍ സിപിഎമ്മിന്റെ പ്രതിരോധതന്ത്രം. എന്നാല്‍, പത്മകുമാറിന്റെകാര്യത്തില്‍ ഈ സമീപനമെടുക്കാന്‍ പാര്‍ട്ടിക്കാവില്ല.

ഉദ്യോഗസ്ഥര്‍ക്കും മുന്‍പ്രസിഡന്റുമാര്‍ക്കും മാത്രമല്ല, മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നുപറഞ്ഞാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം നിലപാട് കടുപ്പിച്ചുകൊണ്ടിരുന്നത്. ഇതിനുള്ള മറുപടിയായിരിക്കും ഇനി സിപിഎമ്മിന് നല്‍കേണ്ടിവരുക. സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നെന്നതരത്തില്‍ കശുവണ്ടിവികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ പരാമര്‍ശം മറ്റൊരുവാളായി തലയ്ക്കുമീതേ നില്‍ക്കുമ്പോഴാണ് പത്മകുമാറും കുടുങ്ങിയത്.

പത്മകുമാറിന്റെയും വാസുവിന്റെയും അറസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. പാര്‍ട്ടിക്ക് പ്രിയപ്പെട്ടവര്‍ സത്യസന്ധര്‍മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തത് പത്മകുമാറിനെ പാര്‍ട്ടി കൈവിടുന്നതിന്റെ സൂചനയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, സ്വര്‍ണക്കവര്‍ച്ചക്കേസില്‍ വാസു ഗൂഢാലോചനനടത്തിയെന്ന് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തനല്‍കിയതും മറ്റൊരുതള്ളിപ്പറയലായിരുന്നു. ശബരിമല യുവതീപ്രവേശന പ്രശ്‌നത്തിന്റെ കാലത്ത് ബോര്‍ഡിന്റെ തലപ്പത്തുണ്ടായിരുന്നവരാണ് അറസ്റ്റിലായ രണ്ട് ഉന്നതരും.

Tags:    

Similar News