അമ്മായി അപ്പന്‍ ലോക്കറില്‍ വയ്ക്കാന്‍ ആ സ്വര്‍ണ്ണം നല്‍കിയത് എല്ലാം മനസ്സിലാക്കിയോ? ബാങ്കില്‍ നിന്നും വരുമ്പോള്‍ ആ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന മരുമകളുടെ പരാതിയില്‍ ആ വീട്ടുകാര്‍ സത്യം തിരിച്ചറിഞ്ഞു; കായംകുളം പോലീസിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമായി; ഗോപികയെ കുരുക്കിയത് ചോദ്യം ചെയ്യല്‍ മികവ്; മോഷ്ടിച്ച ആ സ്വര്‍ണ്ണം പണയം വച്ചത് ആര്?

Update: 2025-06-07 06:52 GMT

കായംകുളം: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ യുവതി പിടിയിലാകുന്നത് പോലീസിന് മുന്നില്‍ പറഞ്ഞ മൊഴിയുടെ വൈരുദ്ധ്യത്തില്‍. പതിനാലര പവന്‍ സ്വര്‍ണ്ണം മോഷണം പോയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. പുതുപ്പള്ളി തെക്ക് മുറിയില്‍ നെടിയത്ത് വീട്ടില്‍ ഗോപിക ആണ് പിടിയിലായത്. പനക്കുളത്ത് സ്വദേശി സാബു ഗോപാലന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. സാബുവിന്റെ മകന്റെ ഭാര്യയാണ് പിടിയിലായ ഗോപിക. പ്രതി പിടിയിലാകുമ്പോഴും നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. ഗോപികയെ മോഷണ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ സഹായിച്ചത് ആരെന്നതാണ് പ്രധാന ചോദ്യം.

2024 മെയ് 10നാണ് കേസിന് ആസ്പദമായ സംഭവം. സാബുവിന്റെ വീട്ടിലെ കിടപ്പുമുറിയിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന പതിനാലര പവന്‍ സ്വര്‍ണം മോഷണം പോയതായി കുടുംബം പൊലീസില്‍ പരാതി നല്‍കി. മോഷണത്തിന് പിന്നില്‍ വീട്ടിലുള്ള ആരോ ആണെന്ന് സംശയം തോന്നി കുടുംബാംഗങ്ങളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ 3ന് വീണ്ടും സ്വര്‍ണ്ണം പോയി. ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന 11 പവന്‍ സ്വര്‍ണം തിരികെ എടുത്തുകൊണ്ടുവരുമ്പോള്‍ നഷ്ടപ്പെട്ടതായി ഗോപികയാണ് പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ ഗോപിക പതറി. അങ്ങനെയാണ് കള്ളം തെളിയുന്നത്.

ഗോപിയാണ് സ്വര്‍ണ്ണം കവര്‍ന്നത് എന്ന മുന്‍വിധി കുടുംബത്തിനും ഉണ്ടായിരുന്നുവെന്നാണ് സൂചന. സാബുഗോപാലന്റെ ബന്ധുവിന്റെ 11 പവന്‍ സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏല്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറില്‍ വെച്ച സ്വര്‍ണം തിരികെ എടുക്കാന്‍ ഗോപിക പോയിരുന്നു. സ്വര്‍ണം ലോക്കറില്‍നിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയില്‍വെച്ച് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വസ്തുത അറിയാന്‍ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്.

തുടര്‍ന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സ്വര്‍ണം ആ വീട്ടില്‍ നിന്നു കണ്ടെത്തി. ഗോപികയുടെ ബാഗിലാണ് ആ സ്വര്‍ണ്ണം ഉണ്ടായത്. തുടര്‍ന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു. ഇതില്‍ നിന്ന് കഴിഞ്ഞവര്‍ഷം സാബു ഗോപാലന്റെ വീട്ടില്‍നിന്നു കാണാതായ പതിന്നാലരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത് ഗോപികയാണെന്ന് സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണം ഗോപിക ബന്ധുവിനെക്കൊണ്ട് വില്‍പ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തില്‍ ഇരുന്ന സ്വര്‍ണം എടുക്കുകയും ചെയ്തു.

സാബു ഗോപാലന്റെ വീട്ടിലെ കിടപ്പുമുറിയിലെ കബോര്‍ഡില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന 4 ഡൈ മോഡല്‍ വളകളും, 10 പവന്‍ തൂക്കം വരുന്ന ഒരു പൊന്തന്‍മാട മോഡല്‍ മാലയും, അര പവന്‍ തൂക്കം വരുന്ന ഒരു ആലില മോഡല്‍ താലിയും ഉള്‍പ്പെടെ പതിനാലര പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമാണ് മുമ്പ് മോഷണം പോയത്. കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സി.ഐ. അരുണ്‍ ഷാ, എസ്. ഐ. രതീഷ് ബാബു, എ.എസ്.ഐ. ജീജാദേവി, പോലീസുദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അമ്മായി അപ്പന്‍ ലോക്കറില്‍ വയ്ക്കാന്‍ ആ സ്വര്‍ണ്ണം നല്‍കിയത് മുതല്‍ തുടങ്ങുന്നു ഈ കേസിലെ സംശയങ്ങള്‍. ആദ്യം സ്വര്‍ണ്ണം മോഷണം പോയത് മരുമകള്‍ വഴിയാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയോ എന്നതാണ് പ്രധാന ചോദ്യം. ലോക്കറില്‍ നിന്നും സ്വര്‍ണ്ണം എടുത്ത് ബാങ്കില്‍ നിന്നും വരുമ്പോള്‍ ആ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന മരുമകളുടെ പരാതിയില്‍ ആ വീട്ടുകാര്‍ സത്യം ഉറപ്പിച്ചിരിക്കണം. അതിന് ശേഷം കായംകുളം പോലീസിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകവുമായി. ഗോപികയെ കുരുക്കിയത് ചോദ്യം ചെയ്യല്‍ മികവാണെന്നതും വസ്തുത. അപ്പോഴും മോഷ്ടിച്ച ആ സ്വര്‍ണ്ണം പണയം വച്ചത് ആര് എന്ന ചോദ്യത്തിന് ആരും മറുപടി നല്‍കുന്നില്ല.

Tags:    

Similar News