'ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും; കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും; പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും'; കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്‌നയുടെ ശബ്ദസന്ദേശം പുറത്ത്; യുവതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു
'ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും; കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയില്‍ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ ഹസ്‌ന എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൂടെ താമസിച്ചിരുന്ന ആദില്‍ എന്ന യുവാവിന് ഹസ്‌ന അയച്ച ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് മരണവും ദുരൂഹമാകുന്നത്. ലഹരി ഇടപ്പാടുകള്‍ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവും അടക്കം കുടുങ്ങുമെന്നും ശബ്ദസന്ദേശത്തില്‍ യുവതി പറയുന്നു.
ആദില്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് യുവതി അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. എന്റെ ജീവിതം പോയി എന്ന് യുവതി പറയുന്നു. കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും. എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ താന്‍ പുറത്തുവിടുമെന്നും യുവതി പറയുന്നുണ്ട്.
'എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാന്‍ വെളിപ്പെടുത്തും. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടും'- ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഈ മാസം ഒന്നിന് രാവിലെയാണ് 34കാരി ഹസ്‌നയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്‌ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസം. ആദിലിന്റെ ലഹരിയിടപാടും ക്രിമിനല്‍ പശ്ചാത്തലവും നാട്ടുകാരും കുടുംബവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹസ്നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് ഹസ്ന തന്റെ പിതാവിന്റെ ഫോണില്‍ നിന്ന് ആദിലിന് അയച്ച ശബ്ദസന്ദേശം പുറത്തുവരുന്നത്. നിലത്ത് കാല്‍ തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും വാതില്‍ തുറന്നിട്ട നിലയിലായിരുന്നെന്നും കുടുംബക്കാര്‍ പറയുന്നു. ഈ സമയം, തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ആദിലാണ് ഹസ്ന ആത്മഹത്യ ചെയ്തെന്ന് കുടുംബത്തെ വിളിച്ചറിയിക്കുന്നത്.
മരണത്തില്‍ ഇതുവരെ ഹസ്നയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും പൊലീസ് തയാറായിട്ടില്ല. ശബ്ദസന്ദേശം പൊലീസിന് കൈമാറുമെന്നും ആദിലിനെ ചോദ്യം ചെയ്യണമെന്നും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കൊടി സുനിയുടെയടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.
മരണത്തിന്റെ തലേദിവസം ഹസ്‌ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യം അറിയിച്ചിരുന്നു. ഇവിടത്തെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്ത ശേഷം താന്‍ വീട്ടിലേക്ക് വരുമെന്നും മകനൊപ്പം ഇനി നന്നായി ജീവിക്കണമെന്നും പറഞ്ഞതായി ബന്ധു പറഞ്ഞിരുന്നു. പിന്നാലെ ഹസ്‌നയെ വിളിച്ചു നോക്കിയപ്പോള്‍ ആദിലാണ് ഫോണെടുത്തതെന്നും തലവേദന കാരണം കിടക്കുകയാണെന്നും ഉമ്മയോട് പറഞ്ഞു. പിന്നാലെ ഇയാള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്‌ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നു.
നേരത്തെ വിവാഹിതയായിരുന്നു ഹസ്‌ന. ഭര്‍തൃവീട്ടില്‍ ആയിരുന്നപ്പോള്‍ ഹസ്ന ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് യുവാവുമായി പരിചയപ്പെട്ടതെന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വീട്ടില്‍ വിളിച്ച് എല്ലാം പരിഹരിച്ചു തിരിച്ചുവരുമെന്ന് പറഞ്ഞതിന്റെ രണ്ടാം ദിവസം ഹസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ഹസ്ന ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയത്. വിദേശത്തായിരുന്ന ഭര്‍ത്താവ് ഉമ്മയുടെ മരണത്തെ തുടര്‍ന്ന് അന്നു നാട്ടില്‍ എത്തിയിരുന്നു. ഇളയ കുഞ്ഞുമായി പോയ ഹസ്നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്ന വീടു വിട്ടിറങ്ങി.
പിന്നീടാണ് ഒരു യുവാവിനൊപ്പം കഴിയുന്ന വിവരം അറിയുന്നത്. അതോടെ മാനസികമായി തകര്‍ന്ന കുടുംബാംഗങ്ങള്‍ പിന്നീട് ഹസ്നയുടെ കാര്യത്തില്‍ ഇടപെട്ടില്ല. എങ്കിലും ഹസ്ന വീട്ടിലേക്കു വിളിക്കുകയും മാതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. മൂത്ത മകനെയും വിളിക്കാറുണ്ടായിരുന്നു. ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശിയായ ആദിലിനൊപ്പമാണ് താമസം. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ലഹരിക്കേസുകളിലൊക്കെ ഉള്‍പ്പെട്ട കാര്യം ഹസ്ന പിന്നീടാണ് അറിഞ്ഞതെന്നും ബന്ധു പറയുന്നു.
'മക്കള്‍ക്കും കുടുംബത്തിനുമൊപ്പം നല്ലനിലയില്‍ ജീവിച്ചതായിരുന്നു അവള്‍. ചതിയില്‍ പെട്ടുപോയതാണെന്നു ഉറപ്പാണ്. 3 കുഞ്ഞുങ്ങള്‍ക്ക് ഉമ്മയെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം' സംഭവിച്ച പിഴവുകള്‍ക്കെല്ലാം പരിഹാരം കാണാനും സ്വന്തം വീട്ടിലേക്കു തിരിച്ചുവരാനും ആഗ്രഹിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാനാകാതെ പോയ യുവതിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. ദുരൂഹമായ ഇടപാടുകളില്‍ ഹസ്നയെ ഉപയോഗിച്ചിരുന്നതായും കുടുംബം സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.
