ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകും
തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു
വയനാട്: കോഴിക്കോടുനിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായ വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുടുംബത്തെ കബളിപ്പിച്ചത് കൊലപ്പെടുത്തിയ ആളുടെ ഫോണ്‍ ഉപയോഗിച്ച്. മിസിംഗ് കേസായിട്ടാണ് ആദ്യം ഈ കേസ് പൊലീസ് അന്വേഷിച്ചു തുടങ്ങിയത്. ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
അടുത്തിടെ പ്രതികളിലൊരാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. അയാളില്‍ നിന്ന് ലഭിച്ച ചില സൂചനകളാണ് ഹേമചന്ദ്രന്റെ തിരോധാന വിവരം പുറത്തുവരാനിടയാക്കിയത്. ചെറുകിട ചിട്ടി നടത്തുന്നയാളായിരുന്നു ഹേമചന്ദ്രന്‍. ഇയാള്‍ കുറച്ചാളുകള്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തേക്ക്് പ്രതികള്‍ ഹേമചന്ദ്രന്റെ പെണ്‍സുഹൃത്തിനെ കൊണ്ട് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഹേമചന്ദ്രനെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പിറ്റേദിവസം ഹേമചന്ദ്രന്‍ മരിച്ചു. തൊട്ടടുത്ത ദിവസം പ്രതികള്‍ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടിയില്‍ വനത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
മുന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹേമചന്ദ്രനെ കാണാതായ ദിവസം തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവസ്ഥലത്ത് കേരള പൊലീസും തമിഴ്‌നാട് പൊലീസും ഡോഗ് സ്‌ക്വാഡും എത്തിയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ പരിശോധന നടത്തിയത്. പ്രതികളിലൊരാളായ അജേഷാണ് ഹേമചന്ദ്രനെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. വനത്തിനുള്ളില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതശരീരം കൂടുതല്‍ അഴുകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റോഡില്‍ നിന്ന് കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
വയനാട് സ്വദേശികളായ പ്രതികള്‍ ജ്യോതിഷും അജേഷും കസ്റ്റഡിയിലാണ്. ഇവരിലൊരാളായ അജേഷിനെയും കൂടെ കൊണ്ടുവന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഇവിടം ചതുപ്പ് നിലമായതിനാലും തണുപ്പ് കൂടുതലുള്ള സ്ഥലമായിരുന്നതിനാലും മൃതശരീരം കൂടുതല്‍ അഴുകിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം എളുപ്പം തിരിച്ചറിയാനായി. എന്നാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തി സ്ഥിരീകരണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചേരമ്പാടി വനമേഖലയിലെ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങി.
സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നല്‍കിയതെന്നാണു വിവരം. ബത്തേരി വിനോദ് ഭവനില്‍ ഹേമചന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കല്‍ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രന്റെ കോള്‍ റെക്കോര്‍ഡും സംഭവവുമായി ബന്ധപ്പെട്ടവര്‍ എന്നു കരുതുന്നവരുടെ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണു വനത്തില്‍ മൃതദേഹഭാഗം കണ്ടെത്തിയത്.
ഹേമചന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും പണം കൊടുക്കുവാനുള്ളവരില്‍ നിന്നും സമ്മര്‍ദ്ദം കാരണം മാറിനില്‍ക്കുകയാണോ എന്നൊക്കെയുള്ള സംശയത്തിലായിരുന്നു പോലീസ്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹേമചന്ദ്രനെ പെണ്‍സുഹൃത്ത് വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി.എസ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ വനത്തില്‍ പോലീസ് പരിശോധന നടത്തിയത്.