ഹേമചന്ദ്രന്റെ കൊലപാതകം പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്; മര്‍ദ്ദിച്ച് പണം വീണ്ടെടുക്കാന്‍ തിരഞ്ഞെടുത്തത് ആള്‍ത്താമസമില്ലാത്ത വീട്; ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണം; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ഹേമചന്ദ്രന്റെ കൊലപാതകം പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്
കോഴിക്കോട്: കോഴിക്കോടുനിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായ വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ഇയാളുടെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍.
ഊട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനാ ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്
പ്രതികള്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഇവരുടെ സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വച്ചാണെന്നാണ് മൊഴി. ആള്‍ താമസമില്ലാത്തതിനാലാണ് പ്രതികള്‍ ഈ വീട് തിരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുല്‍ത്താന്‍ ബത്തേരിയിലെ ഈ വീട്ടിലായിരുന്നു. പണം തിരികെ കിട്ടാനായി മര്‍ദ്ദിച്ചപ്പോഴാണ് ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്ന് കസ്റ്റഡിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയോടെ തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്നും കൂടുതല്‍ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
പ്രതികള്‍ ഹേമചന്ദ്രന്റെ കുടുംബത്തെ കബളിപ്പിച്ചത് ഇങ്ങനെ
പ്രതികള്‍ ഹേമചന്ദ്രന്റെ കുടുംബത്തെ കബളിപ്പിച്ചത് കൊലപ്പെടുത്തിയ ആളുടെ ഫോണ്‍ ഉപയോഗിച്ചാണ്. മിസിംഗ് കേസായിട്ടാണ് ആദ്യം ഈ കേസ് പൊലീസ് അന്വേഷിച്ചു തുടങ്ങിയത്. ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
അടുത്തിടെ പ്രതികളിലൊരാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. അയാളില്‍ നിന്ന് ലഭിച്ച ചില സൂചനകളാണ് ഹേമചന്ദ്രന്റെ തിരോധാന വിവരം പുറത്തുവരാനിടയാക്കിയത്. ചെറുകിട ചിട്ടി നടത്തുന്നയാളായിരുന്നു ഹേമചന്ദ്രന്‍. ഇയാള്‍ കുറച്ചാളുകള്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് പ്രതികള്‍ ഹേമചന്ദ്രന്റെ പെണ്‍സുഹൃത്തിനെ കൊണ്ട് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഹേമചന്ദ്രനെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പിറ്റേദിവസം ഹേമചന്ദ്രന്‍ മരിച്ചു. തൊട്ടടുത്ത ദിവസം പ്രതികള്‍ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടിയില്‍ വനത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
വയനാട് സ്വദേശികളായ പ്രതികള്‍ ജ്യോതിഷും അജേഷും കസ്റ്റഡിയിലാണ്. ഇവരിലൊരാളായ അജേഷിനെയും കൂടെ കൊണ്ടുവന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഇവിടം ചതുപ്പ് നിലമായതിനാലും തണുപ്പ് കൂടുതലുള്ള സ്ഥലമായിരുന്നതിനാലും മൃതശരീരം കൂടുതല്‍ അഴുകിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം എളുപ്പം തിരിച്ചറിയാനായി. എന്നാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തി സ്ഥിരീകരണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നല്‍കിയതെന്നാണു വിവരം. ബത്തേരി വിനോദ് ഭവനില്‍ ഹേമചന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കല്‍ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രന്റെ കോള്‍ റെക്കോര്‍ഡും സംഭവവുമായി ബന്ധപ്പെട്ടവര്‍ എന്നു കരുതുന്നവരുടെ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണു വനത്തില്‍ മൃതദേഹഭാഗം കണ്ടെത്തിയത്.