ഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തും

ഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും

Update: 2025-06-07 06:10 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)ക്ക് വേണ്ടി ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബര്‍മാരുടെ ഹാന്‍ഡ്‌ലര്‍ പാക്കിസ്ഥാന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനാണെന്നാണ് പുറത്തുവരുന്ന വിവരം. പാക്കിസ്താന്‍ പോലീസിലെ മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലണ്‍ ആണ് ചാരപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ യൂട്യൂബര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് ആണ് ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയത് എന്നാണ് പുറത്തുവരുന്ന വിവരം. നാസിറും അദ്ദേഹത്തിന്റെ വനിതാസുഹൃത്ത് നൗഷാബാ ഷെഹ്സാദുമാണ് ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ആദ്യം ഇന്ത്യന്‍ യൂട്യൂബര്‍മാരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ഐഎസ്ഐ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി ബന്ധപ്പെടുത്തും.

ഡാനിഷാണ് യൂട്യൂബര്‍മാരെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചരുന്നത് എന്നാണ് നിലവിലെ അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. ഫൈസലാബാദ് സ്വദേശിയായ നാസിറിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന നാസിര്‍ ധില്ലണ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂ ട്യൂബ് ചാനല്‍ വഴി ഇന്ത്യക്കാര്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച നിരവധി വീഡിയോകള്‍ നാസിര്‍ ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് നാസിറിനെ പാക്കിസ്താാന്‍ ചാര സംഘടനയായ ഐഎസ്ഐ റിക്രൂട്ട് ചെയ്തത്. അതേസമയം പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിനു പിടിയിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ്ങിന് നേരത്തേ സമാനമായ കേസില്‍ അറസ്റ്റിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍ ജ്യോതി മല്‍ഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പഞ്ചാബിലെ രൂപ്നഗര്‍ ജില്ലയിലെ മഹ്ലാന്‍ സ്വദേശിയും 'ജാന്‍ മഹല്‍' എന്ന യൂട്യൂബ് ചാനല്‍ ഉടമയുമായ ജസ്ബീര്‍ സിങ്ങിന് പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് നേരത്തേ അറിയിച്ചിരുന്നു

ചാരവൃത്തിയുടെ പേരില്‍ നേരത്തെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത മല്‍ഹോത്രയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവന്നാണ് പഞ്ചാബ് പോലീസിന്റെ ആരോപണം. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന, പിന്നീട് പുറത്താക്കപ്പെട്ട അഹ്സാനുര്‍ റഹീം എന്ന ഡാനിഷുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ഗൗരവ് യാദവ് എക്സ് പോസ്റ്റില്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാക്കിസ്താന്‍ ദേശീയ ദിന പരിപാടിയില്‍ ജ്യോതി മല്‍ഹോത്രയെ ജസ്ബീര്‍ കണ്ടിരുന്നതായും ഇരുവരും പാക് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും വെളിപ്പെട്ടിട്ടുണ്ട്.

'ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്താന്‍ ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ പങ്കെടുത്തതായും അവിടെവെച്ച് പാക് സൈനിക ഉദ്യോഗസ്ഥരെയും വ്ലോഗര്‍മാരെയും കണ്ടതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ മൂന്ന് തവണ (2020, 2021, 2024) പാകിസ്താനിലേക്ക് യാത്ര ചെയ്തു, ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരവധി നമ്പരുകള്‍ അടങ്ങിയിരുന്നു, അവ ഇപ്പോള്‍ വിശദമായ ഫോറന്‍സിക് പരിശോധനയിലാണ്.' യാദവ് പറഞ്ഞു.

മല്‍ഹോത്രയുടെ അറസ്റ്റിന് ശേഷം, പാക് ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളുടെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചു. 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹിസാര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യം വിവരങ്ങള്‍ പലപ്പോഴായി ചോര്‍ന്നതായി സംശയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് ചാരവൃത്തി നടത്തിയതിന് വിവിധ സംസ്ഥാനങ്ങളിലായി പലരും അറസ്റ്റിലായത്.indian youtuber spy case

Tags:    

Similar News