അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മ തന്ത്രങ്ങളുടെ രാജ്ഞി! കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം തുടങ്ങാനും പദ്ധതിയിട്ടു; ഹണിട്രാപ്പുകളിലും വിദഗ്ധയുടെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍ ട്രിക്കില്‍ വീണവര്‍ നിരവധി; മാനഹാനി ഭയന്ന് പരാതിയില്ല
അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മ തന്ത്രങ്ങളുടെ രാജ്ഞി!
കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ജിന്നമ്മയെ കുറിച്ചു പുറത്തുവരുന്നത് കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍. സ്വര്‍ണം ഇരട്ടിപ്പ് തന്ത്രം വഴി കൂടുതല്‍ പേരെ കെണിയില്‍ വീഴ്ത്താന്‍ ഷമീനയും കൂട്ടരും പദ്ധതി തയ്യാറാക്കിയെനനാണ് പുറത്തുവരുന്ന സൂചന. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്റെ മറവില്‍ കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമം. ഇതിനായി അക്യുപങ്ചര്‍ പഠിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഇരകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അധികവും സ്ത്രീകളാണ് ജിന്നുമ്മയുടെ അടുത്ത് എത്തിയിരുന്നത്. ഇവരെ കോസ്മറ്റോളജിയിലേക്ക് ആദ്യം എത്തിക്കുകയും പിന്നീട് കുടുംബ പശ്ചാത്തലം അറിഞ്ഞ ശേഷം മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ഡിവൈഎസ്പി ജോണ്‍സണ്‍ പറഞ്ഞു.
ഷമീനയുടെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍, മന്ത്രവാദ തട്ടിപ്പിന് നിരവധി പേര്‍ ഇരയായെങ്കിലും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല. പരാതികള്‍ ഇല്ലാത്തതാണ് പോലീസ് നേരിടുന്ന വെല്ലുവിളി. അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മ എന്ന ഷമീനയും സംഘവും തട്ടിയെടുത്തത്. മന്ത്രവാദത്തിന്റെ മറവില്‍ ജിന്നുമ്മ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മന്ത്രവാദം നടത്തിയവരില്‍ ചിലര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അവരെയെല്ലാം കേസില്‍ സാക്ഷികളാക്കിയതായി പൊലീസ് പറഞ്ഞു.
സ്വര്‍ണം നിശ്ചിത ദിവസം മുറിയില്‍ അടച്ചുവെച്ച് മന്ത്രവാദം നടത്തിയാല്‍ ഇരട്ടിയാക്കി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെയെല്ലാം കബളിപ്പിച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബന്ധുക്കളായ 12 പേരില്‍നിന്നാണ് അബ്ദുള്‍ ഗഫൂര്‍ പ്രതി കെ.എച്ച്. ഷമീനയെന്ന ജിന്നുമ്മയ്ക്ക് മന്ത്രവാദത്തിനായി സ്വര്‍ണ്ണം നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചുനല്‍കാത്തത് അബ്ദുള്‍ ഗഫൂര്‍ ചോദ്യംചെയ്തതാണ് കൊലപാതകകാരണം.
മരിച്ച അബ്ദുള്‍ ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണ്ണം ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ എട്ടോളം ജ്വല്ലറികളില്‍ സ്വര്‍ണ്ണം വിറ്റുവെന്നായിരുന്നു പ്രാഥമിക മൊഴിയെടുപ്പില്‍ പ്രതികള്‍ പറഞ്ഞത്. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ജ്വല്ലറികളിലും സ്വര്‍ണ്ണം വിറ്റുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവം തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാം പ്രതിക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പില്‍പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ഇവര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുള്ളത്.
കൊലപ്പെടുത്തിയത് തല ചുമരില്‍ ഇടിച്ച്
2023 ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ചുമരില്‍ തലയിടിപ്പിച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദത്തിലൂടെ സ്വര്‍ണം ഇരട്ടിപ്പിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ആറുമാസത്തിനുള്ളില്‍ സംഘം കൈക്കലാക്കിയ 596 പവന്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം പറഞ്ഞു.
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി പ്രത്യേക വസ്ത്രം ധരിക്കണമെന്നും ഒറ്റയ്ക്കായിരിക്കണം കര്‍മങ്ങള്‍ ചെയ്യേണ്ടതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി അബ്ദുള്‍ ഗഫൂറിന്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരെ സമീപത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞുവിട്ടിരുന്നു. വീട്ടുകാര്‍ രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അബ്ദുള്‍ ഗഫൂറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കബറടക്കി.
മരിച്ച ദിവസം വൈകിട്ട് അബ്ദുള്‍ ഗഫൂര്‍ വാങ്ങിയ സ്വര്‍ണാഭരണത്തെക്കുറിച്ച് വീട്ടില്‍ ചര്‍ച്ചയായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീട്ടിലുള്ളതും സഹോദരിമാര്‍ ഉള്‍പ്പെടെ 12 പേരില്‍നിന്ന് വാങ്ങിയതുമുള്‍പ്പെടെ 596 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് വ്യക്തമായി. ഈ സ്വര്‍ണം കണ്ടെത്താനായില്ല. സ്വര്‍ണം കാണാതായതിലും മരണത്തിലും സംശയം തോന്നി മകന്‍ മുസമ്മില്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കി. ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് കേസിന്റെ ചുരുള്‍ അഴിച്ചത്.