പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു; കുളത്തിലേക്കു തള്ളി; നാട്ടുകാര്‍ക്കൊപ്പം കൂടി തെരച്ചിലും വഴി തെറ്റിച്ചു; യുവാവിനൊപ്പം കുട്ടി കളിക്കുന്നതും പിന്നാലെ ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് നിര്‍ണ്ണായകമായി; മോഷണക്കേസ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; മാളയെ നടുക്കി യുകെജിക്കാരന്റെ കൊല; ജോജോ കുടുങ്ങുമ്പോള്‍

Update: 2025-04-11 01:37 GMT

തൃശൂര്‍: മാളയില്‍ അറ് വയസുകാരനെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തുവെന്നും തുടര്‍ന്നാണ് കൊലപാതകമെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്നാണ് തൃശൂര്‍ റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ പ്രതികരിച്ചു. പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞതോടെ ജോജോ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

കുട്ടിക്കായുള്ള തെരച്ചില്‍ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചു. തെരച്ചിലില്‍ പ്രതിയും നാട്ടുകാര്‍ക്കൊപ്പം കൂടിയിരുന്നു. പിന്നാലെ സംശയം തോന്നി ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. പ്രതി ജോജോ നേരത്തെ ക്രിമിനല്‍ കേസില്‍ പെട്ടയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണക്കേസ് പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കുഴൂര്‍ സ്വര്‍ണ്ണപള്ളം റോഡില്‍ താമസിക്കുന്ന കുട്ടിയെ ഇന്നലെ രാത്രിയോടെയാണ് വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെയാണ് വീടിന് സമീപത്തുനിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുകെജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസി ടിവിയില്‍ കുട്ടി സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യം കണ്ടെത്തി. ജോജോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ പ്രകൃതി വിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും എതിര്‍ത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിട്ടുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതിനെ കുട്ടി എതിര്‍ത്തു. അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് ജോജോ കുട്ടിയെ കുളത്തില്‍ മുക്കി കൊന്നത്. വൈകീട്ട് ആറ് മണിയോടെ ജോജോക്കൊപ്പം കുട്ടി ഓടി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ ജോജോ കുട്ടിയെ അപായപ്പെടുത്തിയതാകാമെന്ന് പൊലീസും ഉറപ്പിച്ചു. ചോദ്യം ചെയ്യലില്‍ കുട്ടിയെ താന്‍ കുളത്തിലേക്ക് തള്ളിയിട്ടെന്ന് ജോജോ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ജോജോ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ നിലവിളിച്ച് ഓടി. ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പുറത്ത് പറയുമെന്ന് കരുതിയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി മോശമായി പെരുമാറിയെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി എതിര്‍ത്ത് അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാല്‍ ആയ്‌ക്കോട്ടെ എന്ന് പറഞ്ഞ് പ്രതി കുട്ടിയെ ബലമായി മുഖം പൊത്തി കുളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം ജോജോ പറഞ്ഞത് കുട്ടി കുളത്തില്‍ വീഴുന്നത് കണ്ടു എന്നാണ്. പിന്നീട് സത്യം പറഞ്ഞു. വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പൊലീസില്‍ വിവരമറിയിച്ചത്. കളികഴിഞ്ഞ് കുട്ടി നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെ കളിച്ചിരുന്ന മറ്റ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. പ്രവാസിയുടെ മകനാണ് മരിച്ചത്.

Tags:    

Similar News