ആണ്‍സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയതില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതികളായ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നു; ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്

കായലോട് യുവതി ജീവനൊടുക്കിയ കേസില്‍ രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നു

Update: 2025-06-24 10:05 GMT

കണ്ണൂര്‍: കായലോട് പറമ്പായില്‍ ആണ്‍സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ആക്രമിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ രണ്ടു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നു. നാലാംപ്രതി പാടിയില്‍ സുനീര്‍ (30), അഞ്ചാംപ്രതി പൊന്ന്യത്ത് സക്കറിയ (30) എന്നിവരാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

യുവതിയുടെ സുഹൃത്ത് റഹീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. യുവതിയുടെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24), എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീനയെ (40) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തിനൊപ്പം കണ്ടതിനെത്തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് റഹീസ് പൊലീസിനെ സമീപിക്കുകയും മറ്റു രണ്ടു പേര്‍ക്കെതിരെ കൂടി പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കെ സംഘം ചേര്‍ന്നെത്തിയവര്‍ റഹീസിനെ പിടിച്ചിറക്കി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. ഫോട്ടോ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി മൂന്ന് മൊബൈല്‍ ഫോണുകളും ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങിയെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം, റഹീസിനെതിരെ റസീനയുടെ ഉമ്മ ഫാത്തിമ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റസീനയുടെ പണവും സ്വര്‍ണവും കൈക്കലാക്കി റഹീസ് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ഉമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.

ജൂണ്‍ 15-ന് വൈകുന്നേരം റോഡില്‍ കാറിനരികില്‍ സുഹൃത്ത് റഹീസിനോട് സംസാരിച്ചുനില്‍ക്കവെ ഇരുവരെയും ഒരുസംഘം ചോദ്യംചെയ്യുകയായിരുന്നു. റസീനയെ വീട്ടിലേക്ക് അയച്ചസംഘം റഹീസിനെ സമീപത്തുള്ള മൈതാനത്ത് എത്തിച്ച് മണിക്കൂറുകളോളം വിചാരണ ചെയ്തു. രാത്രിയോടെ എസ്ഡിപിഐ ഓഫീസില്‍ എത്തിച്ച്, ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് യുവതിയെ വീട്ടിലേക്ക് വിട്ടത്. പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്ത് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പ് പേരിക്കണ്ടി വീട്ടില്‍ പി. റഹീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും യുവതിയുടെ ആത്മഹത്യാ കുറിപ്പിനെത്തുടര്‍ന്നുമാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. റസീനയുടെ ആത്മഹത്യക്ക് പിന്നാലെ പിണറായി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് റഹീസ് പരാതി നല്‍കിയത്.

റഹീസിന്റെ കൈയില്‍നിന്നും പ്രതികള്‍ പിടിച്ചുവാങ്ങിവെച്ചിരുന്ന മൊബൈല്‍ഫോണും ടാബും പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണം ആരംഭിച്ച സമയത്തുതന്നെ സുനീറും സക്കറിയയും രാജ്യംവിട്ടിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിപ്പട്ടികയിലുള്ള അഞ്ചുപേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണ് എന്നും മറ്റൊരാളെപ്പറ്റി അറിയില്ല എന്നുമാണ് എസ്ഡിപിഐ വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Similar News