തനിക്ക് എതിരായ വാര്‍ത്ത കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തും; ജോലി തട്ടിപ്പിന് ശേഷം പണം തിരികെ ചോദിക്കുന്നവരെ വിരട്ടാന്‍ കാപ്പ കേസ് പ്രതികളുടെ ഗ്യാങ്ങിനെ നിയോഗിക്കും; 'മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ' എന്ന ഭീഷണിയില്‍ ജീവനില്‍ കൊതിയുള്ളവര്‍ പതറും; കാര്‍ത്തികയ്ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ കുടുങ്ങും
കാര്‍ത്തികയ്ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ കുടുങ്ങും
കൊച്ചി: 'എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്?'' വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച പത്തനംതിട്ട സ്വദേശി കാര്‍ത്തികയുടെ ഡയലോഗ്് വൈറലായിരുന്നു. വാര്‍ത്ത കൊടുത്ത മറുനാടന്‍ ലേഖകനെ ഭീഷണിപ്പെടുത്താനും കാര്‍ത്തിക പ്രദീപ് മടിച്ചില്ല.
കാര്‍ത്തികയ്ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാപ്പാ കേസില്‍ ഉള്‍പ്പെട്ട പ്രതികളുമായാണ് യുവതിക്ക് ബന്ധമുണ്ടായിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാര്‍ത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നത്. ഈ പശ്ചാത്തലത്തില്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കും.
ഓഡിയോ പുറത്തുവിട്ടത് മറുനാടന്‍
ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോ മറുനാടന്‍ മലയാളിയാണ് പുറത്തു വിട്ടത്. പണം തിരികെ ചോദിച്ച് വിളിച്ചയാളോടാണ് കാര്‍ത്തികയുടെ ഈ ചോദ്യം. കൊച്ചി പുല്ലേപ്പടിക്ക് സമീപം 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' ഉടമയുമായ കാര്‍ത്തിക പ്രദീപ് (25) ലക്ഷങ്ങളാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്.
അതിനിടെ കാര്‍ത്തിക യുക്രിയിനില്‍ എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചോയെന്ന് വ്യക്തമല്ല. ചില ആശുപത്രികളിലും യുവതി ജോലി ചെയ്തിരുന്നു. സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് കാര്‍ത്തിക വ്യാജ ഡോക്ടറാണോ എന്ന സംശയം ഉയര്‍ന്നത്. അതിനിടെ കാര്‍ത്തികയ്ക്കെതിരെ നിരവധി പരാതികളാണ് ഇപ്പോള്‍ പോലീസിന് ലഭിക്കുന്നത്. ഇതില്‍ എല്ലാം അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
ഡോക്ടറെന്ന് പരിചയപ്പെടുത്തി തട്ടിപ്പ്
ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് പരിചയം സ്ഥാപിച്ചിരുന്നത്. പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ 'ടേക്ക് ഓഫ് ഓവര്‍സീസ്' എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഓസ്ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു. 'എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ, അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്' എന്നാണ് ഓഡിയോക്ലിപ്പില്‍ യുവതി ചോദിക്കുന്നത്. 'ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ...', ഈ ഓഡിയോ പുറത്തു വന്നതും കാര്‍ത്തികയുടെ എംബിബിഎസ് അവകാശ വാദത്തെ സംശയത്തിലാക്കിയിരുന്നു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളടക്കം ഒട്ടേറെപേരില്‍നിന്ന് യുവതി പണം തട്ടിയെന്നായിരുന്നു പരാതിയിലായിരുന്നു അറസ്റ്റ്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് തൃശൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി കാര്‍ത്തിക മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനീഷ് ജോണ്‍ പറഞ്ഞു. കാര്‍ത്തിക പ്രദീപ് ഇന്‍സ്റ്റഗ്രാമിലും താരമാണ്.
ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് കാര്‍ത്തികയ്ക്കുണ്ട്. കാര്‍ത്തികയുടെ റീല്‍സിനും വിഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങള്‍ അടക്കമുള്ളവരാണ് ആരാധകര്‍. വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 2022ലും ജോലി തട്ടിപ്പ് പരാതിയില്‍ കോഴിക്കോട് ഫറോക്ക് സ്റ്റേഷനില്‍ കാര്‍ത്തികയ്ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ബിഗ് വിങ്സ് എന്ന അര്‍മേനിയന്‍ എജ്യുക്കേഷന്‍ കണ്‍സല്‍റ്റന്‍സിയുടെ പാര്‍ട്നര്‍ എന്നു വിശ്വസിപ്പിച്ചാണ് അന്നു പണം തട്ടിയത്.
പുതിയ കേസ് വന്നതോടെ ഒളിവില്‍ പോയ കാര്‍ത്തികയെ, മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി വെള്ളിയാഴ്ചയാണു കോഴിക്കോട് നിന്നു പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാളിയായ സഹപാഠിയില്‍ നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രെയ്നിലെ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയതാണ് എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിക്ക് യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി ഗൂഗിള്‍ പേ, നെഫ്റ്റ് എന്നിവ മുഖേന 5.23 ലക്ഷം വാങ്ങുകയായിരുന്നു. മാസങ്ങള്‍ കാത്തിരുന്നിട്ടും വീസ ലഭിക്കാതായതോടെ യുവതി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി.
ഇടയ്ക്ക് പ്രമുഖ മലയാള സീരിയല്‍ നടിയുടെ സഹോദരനെ വിവാഹം കഴിക്കാനും ശ്രമിച്ചു. നിശ്ചയം വരെ നടന്നു. പിന്നീട് തന്നേയും പറ്റിച്ചുവെന്ന് ഭാവി വരന്‍ തിരിച്ചറിഞ്ഞു. ഇതോടെ ആ കല്യാണം മുടങ്ങി. കോഴിക്കോട് നിന്ന് മറ്റൊരു വിവാഹം കഴിഞ്ഞു. ഭര്‍ത്താവിന്റെ സഹോദരന്റെ സ്‌ക്വോട്ലാണ്ടിലെ മരണവും ദുരൂഹമായി. ഇതിന് പിന്നാലെയാണ് കാര്‍ത്തികയുടെ അറസ്റ്റ്