വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ കണ്മുന്നില്‍ പെട്ടു; ഒപ്പമുള്ള ഭാര്യയെയും കുഞ്ഞിനെയും കാറില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പൊലീസിനെ വെട്ടിച്ചുകടന്നു
കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പൊലീസിനെ വെട്ടിച്ചുകടന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പോലീനെ വെട്ടിച്ച് രക്ഷപ്പെട്ടു. ആലുവ എടത്തലയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കാറില്‍ വന്ന പ്രതി പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അവരെ കാറില്‍ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഇവരെ കസ്റ്റഡിയില്‍ എടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പങ്കജ്, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അതുല്‍, ഹരി, രാജപ്പന്‍, പ്യാരി എന്നിവരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്. വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു. ആലുവയിലെ അതുലിന് പങ്കജ് ക്വട്ടേഷന്‍ നല്‍കുകയായികുന്നു.
പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.എല്ലാവരും വധശ്രമക്കേസ് പ്രതികളാണ്. ഒന്നാം പ്രതി അലുവ അതുല്‍, പ്യാരി എന്നിവര്‍ എംഡിഎംഎ അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയാണ്. വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ല. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2024 നവംബര്‍ 13ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. മുന്‍പും സന്തോഷിന് നേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ആദ്യം മണ്‍വെട്ടി കൊണ്ട് വാതില്‍ തകര്‍ത്തു. സ്ഫോടക വസ്തു കത്തിച്ച് എറിഞ്ഞു. തുടര്‍ന്ന് വടിവാള്‍ കൊണ്ട് സന്തോഷിനെ വെട്ടി. കമ്പിവടി കൊണ്ട് കാല്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിന്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും പിന്‍മാറാതെ ആക്രമണം തുടര്‍ന്നു. മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം വന്നകാറില്‍ പ്രതികള്‍ രക്ഷപ്പെട്ടു. അക്രമികള്‍ വീടിന് പുറത്ത് എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്തായ രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ അശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെ ഹോട്ടല്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപയുടെ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയായിരുന്നു അതുല്‍. മൊബൈല്‍ തട്ടിയെടുത്തശേഷം ബ്ലേഡ്കൊണ്ട് കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു അന്ന് അതുല്‍ ചെയ്തത്.