പീതാംബരന്‍ മദം ഇളകാന്‍ സാധ്യതയുള്ള ആന; പടക്കത്തിനെയും പേടി; ആനയ്ക്ക് ചങ്ങല ഇല്ലാതിരുന്നതും, പടക്കം അലക്ഷ്യമായി പൊട്ടിച്ചതും അപകടത്തിന് കാരണം; പീതാംബരന്‍ മുന്‍പും മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്; കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പുറത്ത്

Update: 2025-02-21 05:47 GMT

തിരുവനന്തപുരം: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഐഎഫ്എസാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും, കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് കാരണമായി. പിതാംബരന്‍ എന്ന ആനയ്ക്ക് എഴുന്നള്ളിപ്പ് സമയം മദപ്പാടിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പീതാംബരന്റെ രക്ത സാമ്പിള്‍ പരിശോധിച്ച ശേഷമാണ് മദം ഇളകാന്‍ സാധ്യതയുള്ള ആനയെന്ന നിഗമനത്തില്‍ എത്തിയത്. രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ടെസ്റ്റോസ്റ്റിറോണ്‍ പരിധി 1.84 മുതല്‍ 5.35 വരെ ആണ്. എന്നാല്‍ പീതാംബരന് ഇത് 15ല്‍ അധികം ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പടക്കം അലക്ഷ്യമായി പൊട്ടിക്കുകയായിരുന്നു. പീതാംബരന്‍ പടക്കം പൊട്ടിയാല്‍ പരിഭ്രാന്തനാകുന്ന ആനയാണെന്ന് പാപ്പാന്‍ നേരത്തെ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 6 നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഗുരുവായൂര്‍ പീതാംബരന്‍ മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും വനംമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. ആനകളുടെ സാന്നിധ്യത്തില്‍ ഇനി മുതല്‍ പടക്കം പൊട്ടിക്കരുതെന്ന് മാര്‍ഗ നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. വനം, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ ഉപസമിതി വേണമെന്നും

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് മുമ്പ് ടെസ്റ്റോസ്റ്റിറോണ്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.

കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നില്‍ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരന്‍ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേല്‍ക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്‍മാര്‍ തളക്കുകയായിരുന്നു.

Tags:    

Similar News