മരണശേഷം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല; ആണ്‍സുഹൃത്ത് വിവാഹിതനായിരുന്നു എന്നറിഞ്ഞത് വന്‍ആഘാതമായി; മരിക്കുന്നതിന്റെ തലേദിവസം ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായി; കോഴിക്കോട് നിയമവിദ്യാര്‍ഥിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

മരണശേഷം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല

Update: 2025-02-27 01:42 GMT

കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോസ്റ്റലില്‍ നിയമവിദ്യാര്‍ഥിനി മൗസ മെഹറിസി (20) തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു.

തിങ്കളാഴ്ചയാണ് തൃശൂര്‍ പാവറട്ടി കോടയില്‍ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ മൗസ മെഹറിസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.

കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവാവുമായി മൗസ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം വഞ്ചനയില്‍ കലാശിച്ചതോടെ കടുത്ത ആഘാതത്തിലായിരുന്നു മൗസ. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് മൗസ അടുത്ത ദിവസമാണ് അറിഞ്ഞത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഫെബ്രുവരി 15ന് വീട്ടില്‍ വന്ന മൗസ 17നാണ് ഹോസ്റ്റലിലേക്ക് തിരിച്ചുപോയത്. മാര്‍ച്ച് 13നുമുമ്പ് സ്റ്റഡി ലീവിന് വരു?മെന്ന് പോയപ്പോള്‍ പറഞ്ഞിരുന്നു. മരണദിവസം ആണ്‍സുഹൃത്ത് മൗസയുടെ മാതാവിന്റെ ഫോണിലേക്ക് വിളിക്കുകയും ഇതിന്റെ സ്‌ക്രീന്‍ റെക്കോഡ് മൗസയുടെ സുഹൃത്തിന്റെ നമ്പറിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍ മൗസ കടുത്ത നിരാശയിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

മരിക്കുന്നതിന്റെ തലേദിവസം ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടാവുകയും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തതായി സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആണ്‍സുഹൃത്തിന്റെയും മൗസയുടെയും ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച് ഓഫാണ്.

Tags:    

Similar News