ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയ തന്നെ; നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാനും പറഞ്ഞു; നൈജീരിയന്‍ ചതിയില്‍ ആസൂത്രണം പാളി; വ്യാജ ലഹരി സ്റ്റാംപ് കുരുക്കായി; കുറ്റസമ്മതം നടത്തി ലിവിയ; എക്‌സിറ്റ് വാറണ്ടില്‍ ചാലക്കുടിയിലെ വില്ലത്തി അഴിക്കുള്ളിലേക്ക്
മുംബൈ: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് പോലീസ് പിടിയിലായത് നിര്‍ണ്ണായ നീക്കങ്ങളിലൂടെ. ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ദുബായില്‍നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. മുംബൈയില്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ വിവരം പോലീസിന് കിട്ടി. ഉടന്‍ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇന്റര്‍പോള്‍ സഹായത്തോടെ ലിവിയയെ പിടിക്കാന്‍ പോലീസ് നീക്കം തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയാണ് ലിവിയ നാട്ടിലേക്ക് മടങ്ങിയത്. ലിവിയ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ദുബായിലേക്കു കടന്നു. ലിവിയയെ കേരളത്തില്‍ എത്തിക്കുമെന്നു പോലീസ് അറിയിച്ചു. 2023 മാര്‍ച്ച് 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവര്‍ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഷീല സണ്ണിയും മരുമകളുമായി കുടുംബതര്‍ക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ ലിവിയയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം.എന്‍. നാരായണദാസിനെ ബംഗളൂരുവില്‍നിന്ന് നേരത്തെ പിടികൂടിയിരുന്നു. ഷീലയെ കുടുക്കാനുപയോഗിച്ച വ്യാജ ലഹരി സ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്‌കൂട്ടറില്‍ വച്ചതും ലിവിയയാണെന്ന് നാരായണദാസ് മൊഴി നല്‍കിയിട്ടുണ്ട്.
ദുബായിയില്‍ ജോലി ചെയ്യുന്ന ലിവിയയെ എക്സിറ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിയില്‍ നിന്ന് മുംബൈയില്‍ വന്നിറങ്ങിയ ലിവിയയെ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് കേരള പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ശനിയാഴ്ച തൃശൂരിലെത്തിക്കും. തുടര്‍ന്ന് ഇവിടെ അറസ്റ്റ് രേഖപ്പെടുത്തും. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ ജോസാണ് ലഹരിക്കേസിനു പിന്നിലെന്നും സഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളാണ് ലിവിയയെ പ്രകോപിപ്പിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന ലിവിയയ്ക്ക് സ്പോണ്‍സര്‍ ഉണ്ടെന്നു കുടുംബത്തിനറിയാമായിരുന്നു. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. നാരായണ ദാസായിരുന്നു ലിവിയയുടെ സുഹൃത്ത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. എക്സൈസില്‍ നല്ല സ്വാധീനവുമുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ഷീലാ സണ്ണിയെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. 2023 ഫെബ്രുവരി 27 നാണ് ലഹരിമരുന്ന് കൈവശം വച്ചു എന്നാരോപിച്ച് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഷീല 72 ദിവസമാണ് ജയില്‍വാസം അനുഭവിച്ചത്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.
നൈജീരിയന്‍ സ്വദേശിയുടെ കൈയില്‍ നിന്ന് വ്യാജ ലഹരി സ്റ്റാമ്പുകള്‍ വാങ്ങിയത് ലിവിയയാണ്. നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജോസും സുഹൃത്തുക്കളാണ് സാമ്പത്തികമായും കുടുംബ പരമായും ലിവിയക്കും കുടുംബത്തിനും ഷീലയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു.ഇതാണ് ഷീലയ്‌ക്കെതിരെ തിരിയാന്‍ പ്രേരണയായാത്. നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന് തലേ ദിവസം ലിവിയ ഷീലയുടെ വീട്ടിലെത്തി ബാഗിലും സ്‌കൂട്ടറിലും സ്റ്റാമ്പ് വച്ചു. ഇരിങ്ങാലക്കുടയിലെ എക്‌സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് അന്നു തന്നെ നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും കാട്ടിക്കൊടുത്തു. 27 ന് ഷീലയെ എക്‌സൈസ് സംഘം പിടികൂടിയപ്പോഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം. മാര്‍ച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഇതിന് തലേ ദിവസം ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു.
ഷീലയുടെ ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള നീക്കം പൊളിക്കുകയായിരുന്നു ലക്ഷ്യം. മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചുനല്‍കാത്തതിന്റെ വിരോധവും കാരണമായി. ഇരുപത്തിമൂന്നുകാരിയാണ് കാലടി സ്വദേശിനിയായ ലിവിയ ജോസ്. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിനു പഠിക്കുന്നു. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെയാണ് ലിവിയയുടെ ചേച്ചി വിവാഹം കഴിച്ചത്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വര്‍ണം കുടുംബത്തിന്റെ കടംവീട്ടാന്‍ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടില്‍ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയില്‍ ജോലി തേടി പോകാനൊരുങ്ങിയത്. സ്വര്‍ണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തില്‍ ഷീല സണ്ണിയും സംഗീതും താല്‍പര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ ലിജിയുടെ സഹോദരി ലിവിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു ലഹരിക്കേസ്.
ലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയതന്നെ. നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാന്‍ പറഞ്ഞു. ആഫ്രിക്കക്കാരന്‍ ലിവിയയെ പറ്റിച്ചെന്ന് ബോധ്യപ്പെട്ടത് സ്റ്റാംപിന്റെ പരിശോധനഫലം കിട്ടിയപ്പോഴാണ്. പതിനായിരം രൂപ വാങ്ങി ആഫ്രിക്കക്കാരന്‍ നല്‍കിയത് ലഹരി സ്റ്റാംപിന്റെ പ്രിന്റൗട്ടാണ്. ഇതാണ്, എക്സൈസ് പിടിച്ചത്. വ്യാജ ലഹരി സ്റ്റാംപ് ആണെന്ന് ബോധ്യപ്പെട്ടത് രാസപരിശോധനയിലാണ്. ഇതാണ് ട്വിസ്റ്റായത്.