ചേച്ചിക്ക് പങ്കില്ലെന്ന് പറഞ്ഞ് എല്ലാം അനുജത്തി ഏറ്റത് കുടുംബത്തിന് വലിയ പരിക്കുണ്ടാകാതിരിക്കാനോ? നാരായണ്‍ദാസിനൊപ്പം ഇരുത്തി ചോദ്യം ചെയ്ത് ലിവിയയിലെ സത്യം കണ്ടെത്താന്‍ പോലീസ്; ആ ആഫ്രിക്കന്‍ ചതിയിലേക്കും അന്വേഷണം നീണ്ടേക്കും; ചാലക്കുടിയില്‍ ഷീലാ സണ്ണിയെ ചതിച്ചവര്‍ക്കെതിരെ അതിവേഗ കുറ്റപത്രം വരും

Update: 2025-06-18 05:11 GMT

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടു വരാന്‍ പോലീസ്. പിടിയിലായ ലിവിയാ ജോസിനെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ് നല്‍കിയ കസ്റ്റഡിയപേക്ഷ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തേ അറസ്റ്റിലായ സുഹൃത്ത് നാരായണദാസിനെയും കസ്റ്റഡിയില്‍ വാങ്ങി ലിവിയയ്ക്കൊപ്പം ചോദ്യംചെയ്യും. ഇതോടെ എല്ലാ വസ്തുതയും തെളിയുമെന്നാണ് പ്രതീക്ഷ. അതിവേഗം കുറ്റപത്രം നല്‍കാനാണ് പോലീസ് നീക്കം. പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നത് ഒഴിവാക്കാനാണ് ഇത്.

വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ലിവിയാ പോലീസിന്റെ പ്രാഥമികചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ഷീലാ തനിക്കെതിരേ അപവാദം പറഞ്ഞതിന്റെ വിരോധത്താലാണ് കേസില്‍ കുടുക്കിയതെന്നും ലിവിയ മൊഴി നല്‍കിയിരുന്നു. ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കുടുക്കാന്‍ സ്‌കൂട്ടറിലും ബാഗിലും വെച്ച ലഹരിസ്റ്റാമ്പ് വാങ്ങിയത് ലിവിയയാണെന്നാണ് നാരായണദാസ് മൊഴി നല്‍കിയിരുന്നത്. അതേസമയം, ഷീലയുടെ സ്‌കൂട്ടറിലും ബാഗിലും ലഹരി വസ്തു ഒളിപ്പിച്ചുവെച്ചതായി എക്സൈസിനെ വിവരമറിയിച്ചത് നാരായണദാസാണ്. സംഭവത്തിനുപിന്നിലെ ഗൂഢാലോചനയും കാരണവും കണ്ടെത്താനാണ് പോലീസ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഷീലാ സണ്ണിയും ഭര്‍ത്താവും തന്നെപ്പറ്റി അപവാദം പറഞ്ഞതിലുള്ള വിരോധത്താലാണ് ലഹരിക്കേസില്‍ കുടുക്കിയതെന്നാണ് ലിവിയയുടെ മൊഴി.

ഷീലാ സണ്ണിയുടെ മകന്റെ ഭാര്യാസഹോദരിയാണ് ലിവിയ. സഹോദരിക്ക് ഭര്‍തൃവീട്ടിലുണ്ടായ ചില പ്രശ്നങ്ങളും സ്വത്തുസംബന്ധമായ തര്‍ക്കങ്ങളും ശത്രുത കൂട്ടി. അതേസമയം, സഹോദരിക്ക് സംഭവവുമായി ബന്ധമില്ലെന്നും യുവതി പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ പറഞ്ഞു. ഇത് പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. ''ബെംഗളൂരുവിലായിരുന്ന താന്‍ മോശമായ രീതിയില്‍ പണം സമ്പാദിക്കുന്നുവെന്ന് ഷീല പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് മകന്‍ സംഗീതിന് ഷീല അയച്ച ഓഡിയോസന്ദേശം കിട്ടാനിടയായി. ഷീലാ സണ്ണിയെ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസുമായി ചേര്‍ന്ന് അവരുടെ വാഹനത്തിലും ബാഗിലും ലഹരിസ്റ്റാമ്പുകള്‍ ഒളിപ്പിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ലഹരിസ്റ്റാമ്പെന്ന് വിശ്വസിച്ചുതന്നെയാണ് വാങ്ങിയത്. അവ നല്‍കിയ ആഫ്രിക്കക്കാരന്‍ പറ്റിച്ചെന്ന് പിന്നീടാണ് മനസ്സിലായത്''- ലിവിയ മൊഴി നല്‍കി. വ്യാജ ലഹരി നല്‍കിയ ആഫ്രിക്കക്കാരനെ കണ്ടെത്താനും പോലീസ് ശ്രമിക്കും.

ദുബായിലായിരുന്ന ലിവിയ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുംബൈയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കൊടുങ്ങല്ലൂരിലെത്തിച്ച ലിവിയയെ നാലുമണിക്കൂറോളം ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. വൈകീട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2023 ഫെബ്രുവരി 27-നാണ് വ്യാജലഹരിക്കേസില്‍ ഷീലാ സണ്ണി അറസ്റ്റിലായത്. 72 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് മോചിതയായത്. രാസപരിശോധനയില്‍ വ്യാജസ്റ്റാമ്പാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ഷീലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം മാര്‍ച്ച് ആദ്യമാണ് കേസന്വേഷണം ഏറ്റെടുത്തത്.

നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന് തലേ ദിവസം ലിവിയ ഷീലയുടെ വീട്ടിലെത്തി ബാഗിലും സ്‌കൂട്ടറിലും സ്റ്റാമ്പ് വച്ചു. ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് അന്നു തന്നെ നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും കാട്ടിക്കൊടുത്തു. 27 ന് ഷീലയെ എക്സൈസ് സംഘം പിടികൂടിയപ്പോഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം. മാര്‍ച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഇതിന് തലേ ദിവസം ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു.

Tags:    

Similar News