ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയില്‍; പിടിയിലായത് ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോള്‍; നാളെ കേരളത്തില്‍ എത്തിക്കും; മരുമകളുടെ സഹോദരി കെണിയൊരുക്കിയത് ഷീലയുടെ ഇറ്റലി യാത്ര മുടക്കാന്‍ വേണ്ടി

ലിവിയ കസ്റ്റഡിയില്‍

Update: 2025-06-13 06:04 GMT

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ.

സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാന്‍ വ്യാജ ലഹരി കേസില്‍ പ്രതിയാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ദുബായിലേക്ക് പോകുകയായിരുന്നു. ലിവിയയെ നാളെ കേരളത്തില്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. 2023 മാര്‍ച്ച് 27നാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവര്‍ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടര്‍ന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ഷീല സണ്ണിയും മരുമകള്‍ ലിവിയയുമായി കുടുംബതര്‍ക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാന്‍ ലിവിയയുടെ സഹോദരീഭര്‍ത്താവായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം എന്‍ നാരായണദാസിനെ ബാംഗ്ലൂരില്‍ നിന്ന് നേരത്തെ പിടികൂടിയിരുന്നു. വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ ജോസാണ് ലഹരിക്കേസിനു പിന്നിലെന്നും സഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളാണ് ലിവിയയെ പ്രകോപിപ്പിച്ചതും. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവര്‍ മുംബൈയില്‍ പിടിയിലാകുന്നതും.

ഷീലയെ കുടുക്കാനുപയോഗിച്ച ലഹരിസ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്‌കൂട്ടറില്‍ വച്ചതും ലിവിയയാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് മൊഴി നല്‍കിയിട്ടുണ്ട്. ഷീലയുടെ ഇറ്റലി യാത്ര മുടക്കാനായിരുന്നു കള്ളക്കേസ്. ലിവിയയ്ക്കു വ്യാജ എല്‍എസ്ഡി സ്റ്റാംപ് കൈമാറിയതും ലിവിയയുടെ നിര്‍ദേശ പ്രകാരം എക്‌സൈസിനെ വിളിച്ചറിയിച്ചതും താനാണെന്നും നാരായണ ദാസിന്റെ മൊഴിയിലുണ്ട്.

ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന ലിവിയയ്ക്ക് സ്‌പോണ്‍സര്‍ ഉണ്ടെന്നു കുടുംബത്തിനറിയാമായിരുന്നു. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. അന്വേഷണത്തിനിടെ, നാരായണ ദാസാണ് ലിവിയയുടെ സുഹൃത്തെന്നു പൊലീസ് കണ്ടെത്തി. അതേസമയം, നാരായണ ദാസിനെ അറിയില്ലെന്നു ഷീല സണ്ണി പറഞ്ഞത്. കള്ളക്കേസില്‍ കുടുങ്ങി ഷീല 72 ദിവസമാണ് ജയില്‍വാസം അനുഭവിച്ചത്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

Tags:    

Similar News